ന്യൂഡൽഹി: രാജപാരമ്പര്യത്തിലും ദൃശ്യഭംഗിയിലും സമൃദ്ധമായ പഞ്ചാബിലെ പട്യാല ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് കൗതുകങ്ങൾ പലതാണ്. സിറ്റിംഗ് എം.പിയടക്കമുള്ള സ്ഥാനാർത്ഥികൾ പട്യാലക്കാർക്ക് ചിരപരിചിതരാണ്. പക്ഷേ പലരും സ്ഥാനാർത്ഥിക്കുപ്പായമിട്ടത് പുതിയ പാർട്ടികളുടെ പേരിലാണ്. പുതിയ മുദ്രാവാക്യങ്ങളുമായി അവർ വോട്ടുതേടുമ്പോൾ പന്ത് വോട്ടർമാരുടെ കോർട്ടിൽ.
അഞ്ചുവർഷത്തിനിടെ സംസ്ഥാന രാഷ്‌ട്രീയത്തിലുണ്ടായ മാറ്റങ്ങളറിയാൻ സിറ്റിംഗ് എം.പി പ്രണീത് കൗർ തന്നെ ഉദാഹരണം. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചാണ് കൗർ ലോക്‌സഭയിലെത്തിയത്. മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദറിന്റെ ഭാര്യയായ കൗർ പക്ഷേ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. അമരീന്ദർ 2022ൽ ബി.ജെ.പിയിലെത്തിയെങ്കിലും ഭാര്യ കോൺഗ്രസിൽ തുടർന്നിരുന്നു. ഒടുവിൽ അച്ചടക്ക ലംഘനമാരോപിച്ചാണ് കോൺഗ്രസ് ഒരുവിധം അവരെ പുറത്താക്കിയത്. കഴിഞ്ഞ മാസമാണ് കൗറും ബി.ജെ.പിയിലെത്തിയത്.
2019ൽ കൗർ 1.6 ലക്ഷത്തിലധികം വോട്ടുകൾക്കാണ് അകാലിദളിന്റെ സുർജിത് സിംഗ് രഖ്‌രയെ പരാജയപ്പെടുത്തിയത്. കൗർ ബി.ജെ.പിയിലെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനിടയുള്ള ധരംവീർ ഗാന്ധിയും മണ്ഡലത്തിന് പരിചയമുള്ള ആൾ. ആംആദ്മി പാർട്ടിയുടെ മുൻ എം.പിയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്.
പ്രണീതിനെ തളച്ച ധരംവീർ
2014ൽ അന്ന് കോൺഗ്രസിലായിരുന്ന പ്രണീത് കൗറിനെ ധരംവീർ ഗാന്ധി പട്യാലയിൽ പരാജയപ്പെടുത്തിയിരുന്നു. പക്ഷേ ആംആദ്‌മി പാർട്ടിയിലെ ഭിന്നതകളെ തുടർന്ന് 2016ൽ രാജിവച്ചു. പിന്നീട് സ്വന്തമായി രൂപീകരിച്ച നവാൻ പഞ്ചാബ് പാർട്ടി സ്ഥാനാർത്ഥിയായി 2019ൽ മത്സരിച്ചപ്പോൾ മൂന്നാമതായാണ് ഫിനിഷ് ചെയ്‌തത്. ജനപ്രിയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തുന്നതിൽ പ്രശസ്‌തനായ ധരംവീർ അടിയന്തരാവസ്ഥയ്‌ക്കെതിരെയും ശബ്‌ദമുയർത്തിയിട്ടുണ്ട്.
കോൺഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി ആംആദ്‌മി പാർട്ടിയുടെ ബൽബീർ സിംഗും മത്സരിക്കുന്നു. 2014ൽ ആപ്പിൽ ചേർന്ന അദ്ദേഹം 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസിലായിരുന്ന ക്യാപ്ടൻ അമരീന്ദർ സിംഗിനോട് പട്യാല റൂറൽ അസംബ്ലി മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ 2022ൽ അവിടെ ജയിച്ച് ഭഗവന്ത് സിംഗ് മാൻ മന്ത്രിസഭയിലെ അംഗമായി. ജൂൺ ഒന്നിനാണ് പട്യാലയിലെ വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |