തൃശൂർ: പൂരം കഴിഞ്ഞ അഞ്ചാം നാൾ, തെക്കെ ഗോപുരനടയിൽ നടന്നത് മറ്റൊരു കുടമാറ്റം. പൊലീസ് രാജിൽ പൂരം കാണാനായില്ലെന്ന് നിരാശപ്പെട്ട തൃശൂരുകാർക്ക് മുന്നിൽ പൊട്ടിവിരിഞ്ഞത് മറ്റൊരു പൂരം, കൊട്ടിക്കലാശം..!
വർണക്കടലാസുകൾ വാനിലേക്ക് പറത്തിയും കട്ടൗട്ടുകൾ ഉയർത്തിയും കൊടികൾ വീശിയും പാർട്ടി പ്രവർത്തകർ ഡി.ജെക്കൊപ്പം ചുവടുകൾ വച്ചപ്പോൾ സ്വരാജ് റൗണ്ടിലെ ആവേശം ഉയർന്നത് പൂരത്തോളം.
മൂന്ന് ദിക്കുകളിൽ നിന്നെത്തിയ പ്രചാരണ ജാഥകളും തെക്കെ ഗോപുര നടയ്ക്ക് മുന്നിൽ എത്തിയാണ് കലാശിച്ചത്. സമാധാനപരമായിരുന്നു ശബ്ദ പ്രചാരണ സമാപനം. തൃശൂർ പൂരം നിയന്ത്രിച്ച് കുളമാക്കിയെന്ന് പേരുദോഷം കേട്ട പൊലീസിനും കൊട്ടിക്കലാശം സമാധാനപൂർവം നടന്നത് ആശ്വാസമായി.
ആവേശക്കൊടുമുടിയേറി എൽ.ഡി.എഫ്
തൃശൂർ: ചെണ്ട, ബാൻഡ്, തംബോലം, പിന്നെ ഡി.ജെയും... വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ എൽ.ഡി.എഫ് കൊട്ടിക്കലാശം. ജോസ് തിയറ്ററിന് മുൻവശമായിരുന്നു സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ പ്രചാരണ സമാപനം. കൂറ്റൻ റാലിയും പുലിവേഷക്കാരും കാവടിയാട്ടവും എല്ലാമായി മറ്റൊരു പൂരാവേശം.
വൈകിട്ട് നാലോടെ പാറമേക്കാവ് ക്ഷേത്രത്തിന് മുൻവശത്തു നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും കൊട്ടിക്കലാശത്തിനായി തെക്കെഗോപുര നടയിലേക്ക് നീങ്ങിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു. വർണക്കടലാസുകൾ ആകാശത്തേക്ക് വിതറുന്ന പോപ്അപ്പുകൾക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ, കൊടികൾ വീശി, ബലൂണുകൾ പറത്തിയായിരുന്നു പ്രവർത്തകരുടെ ആവേശം.
പത്തോളം അനൗൺസ്മെന്റ് വാഹനങ്ങളിൽ നിന്നുയർന്ന വോട്ടഭ്യർത്ഥനയും പ്രവർത്തകരുടെ മുദ്രാവാക്യം വിളിയും വാദ്യമേളങ്ങളുടെ ശബ്ദഘോഷവും കൊണ്ട് തെക്കെ ഗോപുരനടയിൽ സൃഷ്ടിക്കപ്പെട്ടത് ഒരു പൂരപ്രതീതി. കൂറ്റൻ പതാകകളും കട്ടൗട്ടുകളും വിശറികളും കാവടികളും പട്ടുക്കുടകളും റാലിക്ക് കൊഴുപ്പേകി. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും, നേതാക്കളായ കെ.പി. രാജേന്ദ്രൻ, റവന്യൂ മന്ത്രി കെ. രാജൻ, കെ.കെ വത്സരാജ്, പി. ബാലചന്ദ്രൻ എം.എൽ.എ, എം.എം. വർഗീസ്, പി.കെ. ഷാജൻ, എം.കെ. കണ്ണൻ, അഡ്വ. കെ.ബി. സുമേഷ് എന്നിവരും അണിനിരന്നു.
ത്രിവർണത്തിൽ ആറാടിച്ച് യു.ഡി.എഫ്
തൃശൂർ: എങ്ങും മൂവർണക്കൊടികൾ, ത്രിവർണ ബലൂണുകൾ, പാട്ടിനൊപ്പം നൃത്തംവച്ച് പ്രവർത്തകർ, ഡി.ജെയും വാനിലേക്ക് ഉയർന്ന വർണക്കടലാസുകളും... അങ്ങനെ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിലെ യു.ഡി.എഫിന് കൊട്ടിക്കലാശം ത്രിവർണത്തിൽ ആറാടിച്ച ആവേശപ്പൂരമായി.
വൈകിട്ട് മൂന്നരയ്ക്ക് ലീഡർ സ്ക്വയറിന് മുൻപിൽ നിന്നായിരുന്നു കലാശക്കൊട്ടിനുള്ള വരവ്. ബൈക്കുകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ മുന്നിൽ നിരന്നു. ചെറുകാവടികൾ നിറഞ്ഞാടി. വാനിലേക്ക് മൂവർണക്കടലാസുകൾ ചീറ്റിച്ച് വിജയഭേരി പോലെ ഇടയ്ക്കിടെ മാലപ്പടക്കങ്ങളും അമിട്ടും മുഴങ്ങി. തുറന്ന വാഹനത്തിൽ അഭിവാദ്യം ചെയ്ത് സ്ഥാനാർഥി കെ. മുരളീധരൻ. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അവസാന നിമിഷം സ്ഥാനാർത്ഥിയെ എടുത്തുയർത്തിയായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശക്കലാശം. എൽ.ഇ.ഡി ലൈറ്റുകൾ തെളിച്ച് ഡി.ജെ മ്യൂസിക് മുഴക്കിയായിരുന്നു പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കുകൊണ്ടത്. കെ. മുരളീധരന്റെ കട്ടൗട്ടുകളും കൂറ്റൻ പതാകകളും നിറഞ്ഞിരുന്നു. നൂറുകണക്കിന് പ്രവർത്തകരാണ് ജില്ലയുടെ പലയിടങ്ങളിൽ നിന്നെത്തിയത്.
കാവിയിൽ മുക്കി എൻ.ഡി.എ കലാശം
തൃശൂർ: പരസ്യ പ്രചരണത്തിന്റെ അവസാന ദിനത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുെട കലാശക്കൊട്ട് ആവേശഭരിതം. കാവടി, ശിങ്കാരിമേളം, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെ ബിനി പരിസരത്ത് നിന്ന് ആരംഭിച്ച കൊട്ടികലാശ പ്രകടനം നായ്ക്കനാൽ, നടുവിലാൽ, മണികണ്ഠനാൽ വഴി തെക്കെ ഗോപുര നടയിൽ സ്വരാജ് റൗണ്ടിൽ എത്തുമ്പോഴേക്കും ആവേശം പാരമ്യത്തിലേക്ക്. സ്ത്രീകൾ അടക്കമുള്ളവർ താളത്തിനൊത്ത് ചുവടു വച്ചു. തുറന്ന ജീപ്പിൽ നേതാക്കളായ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, ടി.പി. സുൽഫത്ത് എന്നിവർക്കൊപ്പമായിരുന്നു സ്ഥാനാർത്ഥി സുരേഷ് ഗോപി.
വൈകിട്ട് അഞ്ചോടെ ആരംഭിച്ച റോഡ് സമാപന സ്ഥലത്തേക്ക് എത്തുമ്പോൾ അഞ്ചര. പൊലീസ് അനുവദിച്ച സ്ഥലത്ത് ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും കൊടികളും ബലുണുകളും മോദി, അമിത് ഷാ, സുരേഷ് ഗോപി എന്നിവരുടെ പ്ലക്കാർഡുകളമായി നൂറുകണക്കിന് പേർ നൃത്തം ചവുട്ടി. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചേർപ്പ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. നേതാക്കളായ ബി. രാധാകൃഷ്ണ മേനോൻ, കെ.ആർ. ഹരി, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എം.എസ്. സമ്പൂർണ, പൂർണിമ സുരേഷ്, എൻ.ആർ. റോഷൻ, ഡോ. ആതിര, ലിനി, വിപിൻ ഐനിക്കുന്നത്ത്, രഘുനാഥ് സി. മേനോൻ, വിൻഷി അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.
രാവിലെ മുതൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോയ്ക്ക് ശേഷമാണ് കൊട്ടിക്കലാശം ആരംഭിച്ചത്. എല്ലാ മണ്ഡലങ്ങളിലും കൊട്ടികലാശം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |