കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ പ്രചാരണം ആരംഭിച്ച കോട്ടയത്ത് പക്ഷേ അതേ ആവേശം പോളിംഗ് ബൂത്തിൽ കണ്ടില്ല. കഴിഞ്ഞതവണ 75.44 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ രാത്രി വൈകി ലഭിച്ച കണക്ക് പ്രകാരം 65.60 ആണ് പോളിംഗ് ശതമാനം.
പല ബൂത്തുകളിലും തുടക്കത്തിലേ വോട്ടിംഗ് മെഷിനുകൾ പണികൊടുത്തു.സമാധാനപരമായിരുന്നു പോളിംഗ്. കടുത്തുരത്തി മണ്ഡലത്തിൽ കള്ളവോട്ട് പരാതി ഉയർന്നു. വൈക്കത്താണ് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത്. കടുത്തുരുത്തിയിൽ കുറവും.
ബൂത്തുകളിൽ രാവിലെ ആറു മുതൽ ക്യൂവായിരുന്നു. പതിനൊന്നോടെ ആളുകളുടെ ഒഴുക്ക് നിന്നു. ഉച്ചയ്ക്ക് ശേഷം ആളുകൾ കൂടുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച അത്രപേർ എത്തിയില്ല. 12.54 ലക്ഷം വോട്ടർമാരിൽ 8.23 പേർ വോട്ട് ചെയ്തു. 6.75 ലക്ഷം പുരുഷൻമാരിൽ 4.18 പേരും (68.87 ശതമാനം) 6.47 ലക്ഷം സ്ത്രീ വോട്ടർമാരിൽ 4.47 ലക്ഷം പേരും (62.52 ശതമാനം) 15 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 6 പേരും (40 ശതമാനം) വോട്ട് രേഖപ്പെടുത്തി.
പിറവം: 65.73 ശതമാനം
മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്ന പിറവത്തെ ചില ബൂത്തുകളിൽ ആറിന് ശേഷവും പോളിംഗ് നടന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
വൈക്കം: 71.68 ശതമാനം
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്തത് വൈക്കത്താണ്. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രമായ വൈക്കത്ത് വോട്ടിംഗ് ശതമാനം ഉയർന്നത് ഇടത് ക്യാമ്പിൽ പ്രതീക്ഷ ഉണർത്തുന്നു. എന്നാൽ ഇവിടെ ഇടത് കോട്ടകളിൽ തുഷാർ വെള്ളാപ്പള്ളി ഇടിച്ചുകയറിയെന്നാണ് വിലയിരുത്തൽ. സംഘർഷ സാദ്ധ്യതാ പ്രദേശമായിരുന്നെങ്കിലം ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പാലാ: 63.99 ശതമാനം
പാലായിൽ പോളിംഗ് ശതമാനം കുറവായിരുന്നു. സമാധാന പരമായിരുന്നു പോളിംഗ്. ജോസ് കെ.മാണിയും കുടുംബവും രാവിലെ എത്തി വോട്ട് ചെയ്തു. യു.ഡി.എഫിനും എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും പാലായിൽ ഒരുപോലെ പ്രതീക്ഷയുണ്ട്.
കടുത്തുരുത്തി: 62.28 ശതമാനം
കടുത്തുരുത്തിയിൽ യു.ഡി.എഫിന് വോട്ട് കുറഞ്ഞാൽ ഏറ്റവും അധികം പഴികേൾക്കുക മോൻസ് ജോസഫാകും. ഈ സാഹചര്യത്തിൽ വോട്ടിംഗ് ശതമാനം ഏറ്റവും അധികം കുറവ് കടുത്തുരുത്തിയിൽ രേഖപ്പെടുത്തിയത് യു.ഡി.എഫിൽ ആശങ്ക സൃഷ്ടിക്കുന്നു.
ഏറ്റുമാനൂർ: 66.37 ശതമാനം
ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളതിനാൽ കേന്ദ്രസേന വന്നിറങ്ങിയ ഏറ്റുമാനൂരിലും സമാധാനപരമായിരുന്നു പോളിംഗ്. കുമരകത്ത് വോട്ടിംഗ് യന്ത്രം പണിമുടക്കിയത് കല്ലുകടിയായി. ഇവിടെയും തുഷാർ പെട്ടിയിലാക്കിയ വോട്ടുകൾ നിർണായകമാണ്.
പുതുപ്പള്ളി: 65 ശതമാനം
സമാധാനപരമായിരുന്നു പോളിംഗ്. ചാണ്ടി ഉമ്മനും കുടുംബവും ജോർജിയൻ പബ്ളിക് സ്കൂളിൽ വോട്ട് ചെയ്തു. യു.ഡി.എഫ് ഏറ്റവും അധികം വോട്ട് പ്രതീക്ഷിക്കുന്നത് പുതുപ്പള്ളിയിലാണ്.
കോട്ടയം: 64.87 ശതമാനം
പനച്ചിക്കാട് വോട്ടിംഗ് യന്ത്രം പണിമുടക്കിയത് മൂലം 45 മിനിറ്റ് നേരം വോട്ടിംഗ് തടസപ്പെടുത്തി. ജസ്റ്റിസ് കെ.ടി തോമസ്, നടൻ പ്രേം പ്രകാശ്, തിരക്കഥാ കൃത്തുക്കളായ സഞ്ജയ് ,ബോബി, സംവിധായകൻ ജയരാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |