ആളപായമില്ല
കുണ്ടറ: കുണ്ടറ ആശുപത്രി മുക്കിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. ഇന്നലെ പുലർച്ചെ 5ഓടെയാണ് അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്ക് തീപിടിച്ചത്. ആക്രിക്കട പ്രവർത്തിച്ചിരുന്ന ഷെഡ് പൂർണമായും കത്തി നശിച്ചു. കടയിൽ സൂക്ഷിച്ചിരുന്ന പേപ്പറുകളും പ്ലാസ്റ്രിക്കും മേശയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയുമടക്കം അഗ്നിക്ക് ഇരയായി.
ആക്രിക്കടയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനാണ് തീ കത്തുന്നത് ആദ്യം കണ്ടത്. കടയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മാരിയപ്പന് അസഹനീയമായ ചൂട് അനുഭവപ്പെടുകയും ഉണർന്നു നോക്കുമ്പോൾ കടയിൽ തീപടരുന്നതുമാണ് കണ്ടത്. ഉടൻ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. തുടർന്ന് കുണ്ടറ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യഘട്ടത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്കു പോലും എത്താനായത്. കുണ്ടറയിൽ നിന്നും കൊല്ലത്തു നിന്നും 2 യൂണിറ്റ് വീതവും കൊട്ടാരക്കരയിൽ നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തി മൂന്നുമണിക്കുറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും കെടുത്തിയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |