കൊല്ലം: കുരീപ്പുഴ ഗവ. യു.പി.എസിലെ 54-ാം നമ്പർ ബൂത്തിൽ നിന്ന് വോട്ട് ചെയ്തിറങ്ങുമ്പോൾ ജ്യോതിയുടെ മുഖത്ത് അഭിമാനം. കൊല്ലം കുരീപ്പുഴ തണ്ടേക്കാട് ജയന്തി കോളനിയിലെ ജ്യോതി (33) ഇതുവരെ വോട്ട് രേഖപ്പെടുത്തിയിരുന്നത് മുകേഷ് എന്ന പേരിലാണ്. പക്ഷെ, ഇത്തവണ സ്വന്തം ഐഡന്റിറ്റിയിൽ അവൾക്ക് വോട്ട് ചെയ്യാനായി.
കഴിഞ്ഞ ആഴ്ചയാണ് ട്രാൻസ്ജെൻഡർ എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് ലഭിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് ദിവസത്തിനായി കാത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഏഴാം ക്ലാസുവരെ പഠിച്ച കുരീപ്പുഴ ഗവ. യു.പി.എസിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
കുട്ടിക്കാലം മുതൽ പെൺകുട്ടികളോടൊപ്പം സമയം ചെലവിടാനായിരുന്നു മുകേഷിന് ഏറെ ഇഷ്ടം. 2016 ആയപ്പോഴേക്കും മുകേഷ് തന്റെ സ്വത്വം തിരിച്ചറിഞ്ഞു. വൈകാതെ ജ്യോതിയായി പുതിയ ജീവിതം. കുടുംബവും അത് അംഗീകരിച്ചു. പത്താം ക്ലാസുവരെ പഠിച്ച ജ്യോതി വീടിന് സമീപത്തെ ക്ഷേത്രത്തിൽ ചെറിയ ജോലി ചെയ്താണ് ജീവിക്കുന്നത്.
ചെറുപ്പം മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്. നൃത്ത പരിപാടികൾക്കും പോകാറുണ്ട്. അമ്മ തുളസീഭായിയും സഹോദരൻ രതീഷും സഹോദര ഭാര്യ അഞ്ജുവും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് എനിക്ക് എന്നും സ്പെഷ്യലാണ്. എന്റെ ഐഡന്റിറ്റിയിൽ ആദ്യമായി ചെയ്ത വോട്ടാണിത്. സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ജ്യോതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |