ജില്ലയിൽ 72.84 % പേർ വോട്ട് രേഖപ്പെടുത്തി
പാലക്കാട് മണ്ഡലത്തിൽ -72.83, ആലത്തൂർ 72.85 ശതമാനം പോളിംഗ്
വിജയ പ്രതീക്ഷയും കണക്കുകൂട്ടലുകളുമായി മുന്നണികൾ
കാലാവസ്ഥ വോട്ടിംഗിനെ ബാധിച്ചു
മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു
പൊന്നാനി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിൽ 68.78% പോളിംഗ്
പാലക്കാട്: ഒന്നരമാസം നീണ്ടുനിന്ന ആവേശ പ്രചരണത്തിനും കൊട്ടിക്കലാശത്തിനും ഒടുവിൽ ഇന്നലെ ജനം വിധിയെഴുതി. രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ 42 ഡിഗ്രി ചൂടിനെയും അവഗണിച്ച് പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരെത്തിയെങ്കിലും പോളിംഗ് ശതമാനം കുറഞ്ഞു. ആലത്തൂർ മണ്ഡലത്തിലും പാലക്കാട് മണ്ഡലത്തിലും പലയിടങ്ങളിലും സമയ പരിധി കഴിഞ്ഞും മണിക്കൂറുകളോളം വേട്ടിംഗ് തുടർന്നു. ചിലയിടത്ത് ഇടയ്ക്കിടെ വോട്ടിംഗ് മെഷീൻ പണിമുടക്കിയത് പ്രതിഷേധത്തിന് ഇടയാക്കി.
സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ ജില്ലയിലെ പോളിംഗ് ശതമാനം 6.20% ആയിരുന്നു. ആദ്യ മണിക്കൂറുകളിൽ ആലത്തൂരിലെ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നെങ്കിൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് ശതമാനം 13.04 ആയി ഉയർന്നു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 70.92 ശതമാനമാണ് ജില്ലയിലെ ഇതുവരെയുള്ള പോളിംഗ്. ജില്ലയിലെ ആകെ 2736308 വോട്ടർമാരിൽ 12 നിയോജക മണ്ഡലങ്ങളിലായി 1993127 പേർ സമ്മതിദാനവകാശം വിനിയോഗിച്ചു.
കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ടിംഗ് ശതമാനത്തിൽ കുറവ് വന്നതിന് കാലാവസ്ഥയും പ്രധാനകാരണമാണ്. ആദ്യ മണിക്കൂറുകളിൽ മൂന്നു മുന്നണികളും വോട്ടർമാരെ മത്സരിച്ച് ബൂത്തിലെത്തിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ പലയിടത്തും വോട്ടിംഗ് മന്ദഗതിയിലായതിനാൽ പലരും മടങ്ങിപ്പോകുന്ന സ്ഥിതിയുണ്ടായി.
ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് ഷൊർണൂരിൽ
👉ഏറ്റവും കൂടുതൽ ഷൊർണൂരിൽ- 75.27 %
👉ഏറ്റവും കുറവ്
പാലക്കാട്- 70 %
👉ഒറ്റപ്പാലം - 73.91,
👉കോങ്ങാട് - 73.30,
👉മണ്ണാർക്കാട് - 73.63,
👉മലമ്പുഴ - 73.32,
👉പട്ടാമ്പി - 70.25.
ആലത്തൂർ മണ്ഡലത്തിലെ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം
👉ഏറ്റവും കൂടുതൽ
ആലത്തൂരിൽ- 74.80 %
👉ഏറ്റവും കുറവ്
കുന്നംകുളം- 71.52 %
👉തരൂർ - 73.58,
👉ചിറ്റൂർ - 73.45,
👉നെന്മാറ - 73.57,
👉ആലത്തൂർ - 74.80,
👉ചേലക്കര - 71.90,
👉കുന്നംകുളം - 71.52,
👉വടക്കാഞ്ചേരി-71.68
മെഷീൻ തകരാർ പോളിംഗ് തടസപ്പെട്ടു
ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ മണിക്കൂറുകൾ വൈകിയാണ് വേട്ടിംഗ് ആരംഭിച്ചത്. കൂടാതെ മന്ദഗതിയുള്ള പോളിംഗും കാരമാണ് പലയിടത്തും വൈകിട്ട് ആറിനുശേഷവും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെടാൻ കാരണം. കോങ്ങാട് കേരളശ്ശേരി ഹൈസ്‌കൂളിലെ 110 -ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായതിനെ തുടർന്ന് പോളിംഗ് തടസപ്പെട്ടു. ഉച്ചക്ക് 12.40 മുതൽ 1.25 വരെയാണ് പോളിംഗ് തടസപ്പെട്ടത്. 1.25 ശേഷം പോളിംഗ് പുനഃരാരംഭിച്ചു.
മുണ്ടൂർ വേലിക്കാട് എ.യു.പി സ്‌കൂളിലെ 6-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിംഗ് 15 മിനിറ്റോളം തടസപ്പെട്ടു. ഉച്ചക്ക് 12.50 മുതൽ 1.15 വരെയാണ് പോളിംഗ് തടസപ്പെട്ടത്. തകരാർ പരിഹരിച്ചതോടെ പോളിംഗ് പുനഃരാരംഭിച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ തലയണക്കാട് എൽ.പി സ്‌കൂളിലെ 47 നമ്പർ ബൂത്തിലെ പോളിംഗ് 7.20 ഓടെയാണ് തുടങ്ങിയത്. രാവിലെ മോക് പോളിംഗിനിടെ മെഷീൻ തകരാറിലായി പുതിയ മെഷീൻ എത്തിച്ച് പ്രശ്നം പരിഹരിച്ചത്.
ജൂൺ നാല് വരെ കാത്തിരിക്കണം
പാലക്കാട് മണ്ഡലത്തിൽ നഗരപ്രദേശങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള പ്രദേശത്തും രാവിലെ തന്നെ മെച്ചപ്പെട്ട പോളിംഗായിരുന്നു. ഈ തിരഞ്ഞെടുപ്പിനെ പാലക്കാട്ടെ ജനത വ്യക്തമായ രാഷ്ട്രീയത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ്. ഒന്നരമാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചരണ കാലയളവിൽ മൂന്നുമുന്നണികളും പ്രാദേശിയ ദേശീയ സംസ്ഥാന രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. വികസനവും മതേതരത്വവും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളും വികസന നയവും അഴിമതിയും അക്രമ രാഷ്ട്രീയവുമെല്ലാം സജീവ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാരെത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വോട്ടിംഗ് ശതമാനത്തിലെ കുറവ് ആർക്ക് ഗുണമാകും എന്നാണ് ഇനി കണ്ടറിയേണ്ടത്. അതിന് ജൂൺ നാലുവരെ കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |