തൃശൂർ : വിധിയെഴുത്ത് കഴിഞ്ഞു, ഫലത്തിനായി ഇനി നീണ്ട കാത്തിരിപ്പ്. കൂട്ടിക്കിഴിക്കലിന്റെയും പ്രതീക്ഷകളുടെയും അവകാശവാദങ്ങളുടെയും നാളുകൾ. കഴിഞ്ഞതവണത്തേക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളും തങ്ങൾക്ക് അനുകൂലമാണെന്ന അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും അടിയൊഴുക്ക് എവിടേക്കാണെന്ന് കൃത്യമായി പ്രവചിക്കാനാകാത്ത അവസ്ഥയാണ്.
കഴിഞ്ഞവർഷം 77.92 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 72.20 ശതമാനമായി കുറഞ്ഞു. അതേസമയം പോസ്റ്റൽ വോട്ടും ഹോം വോട്ടും ഭിന്നശേഷി വോട്ടും കൂടി കണക്ക് കൂട്ടുമ്പോൾ ശതമാനം വീണ്ടുമുയർന്നേക്കും. കഴിഞ്ഞപ്രാവശ്യം എല്ലാ മണ്ഡലങ്ങളിലും എഴുപത് ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇപ്രാവശ്യവും ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് പുതുക്കാട് മണ്ഡലത്തിലാണ് (76.34%). കഴിഞ്ഞ തവണയത് 81 ശതമാനമായിരുന്നു. ഗുരുവായൂരിലാണ് ഏറ്റവും കുറവ് പേർ വോട്ട് രേഖപ്പെടുത്തിയത്. 69.46 ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിൽ നേരിയകുറവ് അനുഭവപ്പെട്ടു. കനത്ത ചൂടും പോളിംഗ് ശതമാനം കുറയാൻ ഇടയാക്കി.
സ്ത്രീ വോട്ടർമാർ മുന്നിൽ
ലോക്‌സഭാ മണ്ഡലത്തിൽ 72.20 ശതമാനം പോളിംഗ്. ആകെ 14,83,055 വോട്ടർമാരിൽ 10,70,825 പേർ വോട്ട് രേഖപ്പെടുത്തി. 20 ട്രാൻസ്‌ജെൻഡറിൽ അഞ്ച് പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).
2019 ലെ വോട്ടിംഗ് നില
ആകെ വോട്ടർമാർ 13,37,110
പോൾ ചെയ്തത് 10,41,869
ശതമാനം 77.92 %
2024 ലെ പോളിംഗ്
ഗുരുവായൂർ 69.46 %
മണലൂർ 71.40 %
ഒല്ലൂർ 73.25 %
തൃശൂർ 69.67 %
നാട്ടിക 72.15 %
ഇരിങ്ങാലക്കുട 73.17 %
പുതുക്കാട് 76.34 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |