പത്തനംതിട്ട: നീണ്ട നാളത്തെ പ്രചാരണത്തിനൊടുവിൽ വോട്ട് യന്ത്രത്തിലായതോടെ രാഷ്ട്രീയ നേതാക്കൾക്കും അണികൾക്കും ഇനി കണക്കുകൂട്ടലിന്റെയും കാത്തിരിപ്പിന്റെയും ദിനങ്ങൾ. ജൂൺ 4നാണ് വോട്ടെണ്ണെൽ. അതുവരെ സ്ഥാനാർത്ഥികൾക്കും അണികൾക്കും ചങ്കിടിപ്പിന്റെകൂടി ദിനങ്ങളാണ്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വോട്ടിംഗ് ശതമാനത്തിലുണ്ടായ ഗണ്യമായ കുറവ് (10%) കോൺഗ്രസ് പാളയത്തെ അങ്കലാപ്പിലാക്കിയപ്പോൾ ഇത് ഇടത്, ബി.ജെ.പി പാളയത്തിൽ വിജയ പ്രതീക്ഷ വർദ്ധിപ്പിച്ചു. കോൺഗ്രസ് തുടർച്ചയായി വിജയിച്ച 2009ൽ 65.69 ശതമാനവും 2014ൽ 65.74ഉം 2019ൽ 74.24 ഉം ശതമാനവുമാണ് വോട്ടിംഗ് നടന്നത്. കേഡർ വോട്ടർമാരുള്ള ഇടതുപക്ഷവും ബി.ജെ.പിയും തങ്ങളുടെ മുഴുവൻ പ്രവർത്തകരും ഇക്കുറി വോട്ടു ചെയ്തിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതിനോടകം തന്നെ മണ്ഡല, ബൂത്ത് തലത്തിലുള്ള കണക്കെടുപ്പുകളും മൂന്നു പാർട്ടികളും ആരംഭിച്ചിട്ടുണ്ട്. നിയോജക മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടിംഗ് നടന്നത് അടൂരിലാണ് 67.34 കുറവ് 60.46 തിരുവല്ലയിലും . ആന്റോ ആന്റണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൂടുതൽ ലഭിച്ച കാഞ്ഞിരപ്പള്ളിയിൽ 66.11 ശതമാനവും പൂഞ്ഞാറിൽ 63.30 ശതമാനവും വോട്ടിംഗ് നടന്നു. പത്തനംതിട്ട ഉൾപ്പെടുന്ന ആറന്മുള മണ്ഡലത്തിൽ 61.16 ശതമാനമാണ് പോളിംഗ്. മലയോര മണ്ഡലങ്ങളായ റാന്നിയിൽ 60.68 ഉം കോന്നിയിൽ 64.22 ഉം ശതമാനവും പോളിംഗ് നടന്നു. 64.76 ശതമാനം പുരുഷ വോട്ടർമാരും 61.89ശതമാനം സ്ത്രീ വോട്ടർമാരും 9 ട്രാസ്ജൻഡറുകളും വോട്ട് രേഖപ്പെടുത്തി. രാത്രി വൈകിയും ചില ബൂത്തുകളിൽ പോളിംഗ് നടക്കുന്നതിനാൽ വോട്ടിംഗ് നിലയിൽ നേരിയ വ്യത്യാസമുണ്ടാവാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |