കോട്ടയം: കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള നീക്കാൻ പത്തു ലക്ഷം രൂപ അനുവദിച്ചു. പക്ഷേ പോള മാറ്റൽ മാത്രം നടന്നില്ല. ബോട്ട് സർവീസും നിലച്ചു. തണ്ണീർമുക്കം ബണ്ട് തുറക്കുന്നതോടെ പോള ഒഴുകി മാറുമെന്ന് പ്രതീക്ഷിച്ച് യന്ത്രം ഉപയോഗിച്ചു പോള മാറ്റുന്നുവെന്ന് വരുത്തിതീർക്കാനുള്ള കരാറുകാരന്റെ ശ്രമമാണ് വിനയായത്. ജലപാതയിൽ പോള നിറഞ്ഞതോടെ ഇത് പണം തട്ടാൻ ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള 'അഡ് ജസ്റ്റുമെന്റ് കരാർ മാത്രമാണെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നു. വെട്ടിക്കാട്ട് -കാഞ്ഞിരം തോട്ടിലെ പോള നീക്കാനും ബോട്ടുജെട്ടികളുടെ അറ്റകുറ്റപണിക്കുമായാണ് പത്തു ലക്ഷം രൂപ മേജർ ഇറിഗേഷൻ വകുപ്പ് അനുവദിച്ചത്. കരാറായെങ്കിലും പണി മുന്നോട്ടുനീങ്ങിയില്ല. എല്ലാവർഷവും വേനൽ മഴയ്ക്കൊപ്പം ബണ്ടും തുറക്കുന്നതോടെ വേലിയേറ്റവും പായൽ ഒഴുകി മാറുന്ന പതിവും ഇക്കുറി തെറ്റി. വേനൽമഴ ശക്തമായില്ല. ബണ്ടിന്റെ പാതി ഷട്ടറും ഇതുവരെ തുറന്നതുമില്ല. പോള കനത്തിൽ അടിഞ്ഞു കിടക്കുന്ന സ്ഥിതി തുടരുകയാണ്. ഏതാനും ഷട്ടറുകൾ മാത്രം തുറന്നതോടെ പടിഞ്ഞാറ് ഭാഗത്ത് ഒഴുക്കായി. അവിടെയുള്ള പോള കിഴക്കോട്ട് അടിഞ്ഞതാണ് ഉൾനാടൻ ജലഗതാഗതം തടസപ്പെട്ടത്
.
നെല്ല് സംഭരണവും പ്രതിസന്ധിയിൽ
വെട്ടിക്കാട്- കാഞ്ഞിരം തോട്ടിലെ പോള നീക്കാത്തതാണ് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് മുടങ്ങാൻ പ്രധാനകാരണം. ജെ.ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തെ നെല്ല് സംഭരണവും പ്രതിസന്ധിയിലായി. കൊയ്ത നെല്ല് ആഴ്ചകളായി പാടത്ത് കൂടികിടക്കുകയാണ്. വേനൽമഴയിൽ നെല്ല് നശിക്കാനും തുടങ്ങി. തോട്ടിൽ പോള നിറഞ്ഞുകിടക്കുന്നതിനാൽ വള്ളത്തിൽ നെല്ല് കരക്കെത്തിക്കാൻ കഴിയുന്നില്ല. സംഭരണവും ഇതോടെ പ്രതിസന്ധിയിലായി.
തടയണ നിർമ്മിച്ചില്ല
കരാറുകാർ നല്ല വേനൽ മഴ പ്രതീക്ഷിച്ച് തടയണ നിർമ്മാണം നീട്ടിയതും വിനയായി. ബണ്ട് പാതി തുറന്നതോടെ ഉപ്പുവെള്ളം ഒഴുകിയെത്തും. കുടിവെള്ള പമ്പിംഗിനെയും ബാധിക്കും. താഴത്തങ്ങാടി കുളപ്പുരകടവിലടക്കം തടയണ നിർമ്മിക്കാതെ പറ്റില്ല.
പോള നീക്കാനും ഉപ്പുവെള്ളം കയറാതിരിക്കാനുള്ള താത്ക്കാലിക തടയണ നിർമ്മിക്കാനും ഉദ്യോഗസ്ഥരുമായി ചേർന്നുള്ള കളിയാണ് കരാറുകാർ നടത്തുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണം .
ശിവദാസ് (കർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |