13,000 ക്ഷീരകർഷകർ പദ്ധതിയുടെ ഭാഗമാകും
കണ്ണൂർ: ജില്ലയിലെ കാലിത്തൊഴുത്തുകൾക്ക് പുതിയ മുഖച്ഛായ നൽകാനായി ക്ഷീരഭവനം സുന്ദരഭവനം പദ്ധതിയുമായി ക്ഷീരവികസന വകുപ്പ്. ശുചിത്വമിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കന്നുകാലി പരിപാലനത്തിനൊപ്പം ശുചിത്വ - മാലിന്യ സംസ്കരണവും നടപ്പാക്കി മുഴുവൻ കാലിത്തൊഴുത്തുകളും സുന്ദരഭവനങ്ങളാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ജില്ലയിലെ 13,000 ക്ഷീരകർഷകരും പദ്ധതിയുടെ ഭാഗമാകും. ഡയറി ഫാമുകൾക്കും പശുത്തൊഴുത്തുകൾക്കും ശുചിത്വത്തിന്റെയും ഹരിത പെരുമാറ്റ ചട്ടപാലനത്തിന്റേയും അടിസ്ഥാനത്തിൽ അംഗീകാരം ഏർപ്പെടുത്തുകയും ചെയ്യും. ആദ്യഘട്ടത്തിൽ ഓരോ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും 10 വീടുകളിലാണ് പദ്ധതി നടപ്പിലാക്കുക.
ക്ഷീരവകുപ്പിന്റെ നേതൃത്വത്തിൽ കർഷകരുടെ യോഗം ചേർന്നാണ് വീടുകളെ തിരഞ്ഞെടുക്കുക. തുടർന്ന് ഈ വീടുകളിൽ പരിശോധന നടത്തി അർഹമായവയ്ക്ക് സ്കോർ നൽകും.
120 മാർക്കിലാണ് ക്ഷീരഭവനങ്ങളെ വിലയിരുത്തുക. നിശ്ചിത സ്കോർ നേടാനാവാത്ത ഭവനങ്ങളെ ഹരിത പെരുമാറ്റ ചട്ടം പാലിക്കാൻ പ്രാപ്തരാക്കും. ഇത്തരത്തിൽ ജില്ലയിലെ മുഴുവൻ ക്ഷീര കർഷകരുടെ ഭവനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. ഡയറി ഫാമുകളുടെയും തൊഴുത്തുകളുടെയും ഹരിത പദവി ഒരുക്കുന്നതിന് സഹായകരമായ മാർഗ്ഗരേഖയും ക്ഷീര വികസന വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ഷീരഭവനം സുന്ദരഭവനം
ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘ക്ഷീരഭവനം സുന്ദരഭവനം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫാമുകളുടെ ശുചിത്വം എന്താണെന്നും അതെങ്ങനെ സുസ്ഥിരമായി നേടാമെന്നും ക്ഷീര കർഷകരെ ബോധവത്കരിക്കും.
ഹരിതവും ശുചിത്വവുമായ ഡയറിഫാമുകൾ എന്ന ലക്ഷ്യം നേടുന്നതിന് മൃഗങ്ങൾ, തീറ്റ, വെള്ളം തുടങ്ങി ഫാമിലേക്ക് വരുന്ന എല്ലാ ഘടകങ്ങളും പാൽ, വളം, മൃഗങ്ങൾ തുടങ്ങിയ ഫാമിൽ നിന്ന് പുറത്തുപോകുന്നവയെയും സൂക്ഷ്മമായി നിരീക്ഷിക്കും. തൊഴുത്തുകൾക്കും ഫാമുകൾക്കും ഹരിത പദവി നൽകുന്നതോടെ മൃഗങ്ങളുടെ ആരോഗ്യംകൂടി പരിഗണിക്കപ്പെടും.
ഹരിതപദവിക്ക് മാർഗ്ഗരേഖ
1. ഡയറിഫാമും പരിസരപ്രദേശങ്ങളും ശുചിത്വ പൂർണമായിരിക്കണം.
2. എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം
3. തൊഴുത്തോ ഫാമോ വൃത്തിയാക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഉപയോഗിക്കുന്ന വെള്ളം ഒരു സോക്കേജ് പിറ്റിൽ ശേഖരിക്കപ്പെടുന്ന സംവിധാനം വേണം
4. കന്നുകാലികളുടെ മൂത്രവും സോക്കേജ് പിറ്റിലേക്ക് മാറ്റണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |