തൃശൂർ: തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ സാദ്ധ്യത പ്രവചിച്ചതോടെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗത്തിൽ പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാദ്ധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്), ചപ്പ് ചവറും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ തീപിടിത്ത സാദ്ധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണമെന്നും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. എല്ലാവിധ പൊതുപരിപാടികളും വൈകിട്ടേയ്ക്ക് മാറ്റണം, പൊതുജനങ്ങൾ പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായിരിക്കണം,
നേരിട്ട് വെയിലേൽക്കുന്ന പുറം ജോലികൾ ഒഴിവാക്കണമെന്നിങ്ങനെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വെന്തുരുകുന്നു, 40 കടന്ന് ചൂട്
ഉഷ്ണതരംഗ ഭീഷണിയിലേക്ക് ജില്ല. 40 ഡിഗ്രി സെൽഷ്യസിനടുത്താണ് തുടർച്ചയായ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില. തീരദേശ ജില്ലയായതിനാൽ ഈർപ്പം നിൽക്കുന്നതിനാൽ അസ്വസ്ഥകരമായ അന്തരീക്ഷമാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
ഇന്നലത്തെ ചൂട് ഡിഗ്രി സെൽഷ്യസിൽ.
പീച്ചി 41.4
വെള്ളാനിക്കര 40.8.
കുന്നംകുളം 39.4
ചാലക്കുടിയിൽ 36.8
പെരിങ്ങൽക്കുത്ത് 34.7
ലോവർ ഷോളയാർ 32.9
കൂടുതൽ ചൂട് അനുഭവപ്പെട്ട ദിനങ്ങൾ
19ന് 37.2
21ന് 37.4
22ന് 37.6
25ന് 38.6
26ന് 37.9
27ന് 38.2
വിശ്രമം, വെള്ളം അനിവാര്യം
ധാരാളമായി വെള്ളം കുടിക്കുക. പുറത്തിറങ്ങുമ്പോൾ കുടയും പാദരക്ഷയും ഉപയോഗിക്കുക.
കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ വിശ്രമിച്ച് ജോലിയിൽ ഏർപ്പെടുക.
മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി ഒഴിവാക്കുക.
വീട്ടിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയർ ഉരുകിയും തീപിടിത്തത്തിന് സാദ്ധ്യത ഉള്ളതിനാൽ ഉപയോഗ ശേഷം ഓഫ് ചെയ്യണം.
രാത്രിയിൽ ഓഫീസിലും, ഉപയോഗം ഇല്ലാത്ത മുറികളിലുമുള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്യുക.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |