തിരുവനന്തപുരം: തലസ്ഥാനത്തെ മുതലപ്പൊഴിയിൽ അപകടമരണങ്ങൾ തുടർക്കഥയാകുന്നു. പുലർച്ചെ 3.30 ഓടെ അഴിമുഖത്താണ് അപകടമുണ്ടായത്.ആറ് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു. മത്സ്യബന്ധനത്തിന് പോകവെയാണ് പെട്ടെന്ന് അപകടമുണ്ടായത്. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായ പുതുക്കുറിച്ചി സ്വദേശി ജോണി(50)നെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ രക്ഷപ്പെട്ട മത്സ്യതൊഴിലാളികളും സമീപത്ത് ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികളും ചേർന്ന് ആദ്യഘട്ടത്തിൽ ജോണിനായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശക്തമായ തിര വിനയായി. ഇതിനിടെ സമീപത്തെ പാറക്കെട്ടിൽ നിന്നും ജോണിനെ കണ്ടെത്തി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായാണ് വിവരം. പുലർച്ചെ അപകടം നടന്നെങ്കിലും രക്ഷാപ്രവർത്തനത്തിന് കോസ്‌റ്റ് ഗാർഡോ മറ്റ് സർക്കാർ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്ന പരാതി മത്സ്യതൊഴിലാളികൾ ഉന്നയിച്ചു.
മുതലപ്പാെഴിമുഖത്ത് പ്രകൃതിയാൽതന്നെ രൂപപ്പെടുന്ന മണൽത്തിട്ടയിലും ഇവിടെ അശാസ്ത്രിയമായി സ്ഥാപിച്ച പുലിമുട്ടുകളിൽ നിന്നിളകി തീരത്ത് കിടക്കുന്ന പാറകളിലും തട്ടിയുണ്ടാകുന്ന അപകടങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.കഠിനംകുളം കായലും അറബിക്കടലും ഒത്തുചേരുന്ന തീരപ്രദേശമാണ് മുതലപ്പൊഴി. അടുത്ത കാലത്തായി ഒട്ടനവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത ഇവിടം ഇപ്പോൾ മരണപ്പൊഴിയായാണ് അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |