തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു നൽകുന്നതിൽ അനിശ്ചിതത്വം.
ഈ ഏപ്രിലിൽ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഒന്നും രണ്ടും കുടിശിക രണ്ടാം പിണറായി സർക്കാർ അനന്തമായി മരവിപ്പിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇന്ന് ഏപ്രിൽ 30 ആയെങ്കിലും മൂന്നാം ഗഡുവിന്റെ കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവ് ഇറക്കിയിട്ടില്ല.
മൂന്നാം ഗഡുവും ഉടനെ കൊടുക്കാനോ,പി.എഫിൽ ലയിപ്പിക്കാനോ ഇടയില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ മരവിപ്പിക്കൽ ഉത്തരവെങ്കിലും ഇറക്കേണ്ടതാണ്.
2021 ഫെബ്രുവരിയിലാണ് ശമ്പള,പെൻഷൻ പരിഷ്ക്കരണം നടപ്പാക്കിയത്. 2019 ജൂലായ് മുതൽ മുൻകാല പ്രാബല്യം നൽകിയിരുന്നു. ഓഫീസ് അസിസ്റ്റന്റിന് 64000രൂപയാണ് കുടിശിക. ഉയർന്ന തസ്തികയിലുള്ള അഡിഷണൽ സെക്രട്ടറിക്ക് 376400രൂപവരെ കുടിശികയായി കിട്ടേണ്ടതാണ്.ഇത് നാല് തുല്യഗഡുക്കളായി 2023, 2024 വർഷങ്ങളിൽ ഏപ്രിൽ,ഒക്ടോബർ മാസങ്ങളിലായി നൽകുമെന്നാണ് അറിയിച്ചിരുന്നത്.4000കോടിയോളം രൂപ വേണ്ടിവരും
പത്തുവർഷ പരിഷ്കരണം നിർദേശമുണ്ട്, പക്ഷേ
അഞ്ചുവർഷത്തിലൊരിക്കലാണ് സംസ്ഥാനത്ത് ശമ്പളപരിഷ്ക്കരണം. കഴിഞ്ഞ തവണ 2021ലാണ് നടപ്പാക്കിയതെങ്കിലും അഞ്ചുവർഷം എന്ന നിബന്ധന പാലിക്കാൻ 2019 മുതൽ മുൻകാല പ്രാബല്യം നൽകിയിരുന്നു.
അതുപ്രകാരം ഈ വർഷം ശമ്പളപരിഷ്ക്കരണം നടപ്പാക്കേണ്ടതാണ്. അഞ്ചുവർഷത്തിലൊരിക്കൽ എന്നത് പത്തുവർഷത്തിൽ ഒരിക്കൽ മതിയെന്ന് നിർദ്ദേശമുണ്ടെങ്കിലും നയപരമായ തീരുമാനമായതിനാൽ സർക്കാരും ഇടതുമുന്നണിയും നിലപാട് എടുത്തിട്ടില്ല.
"തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉത്തരവിറക്കാനാവില്ല.സർക്കാർ വാഗ്ദാനമുണ്ടെങ്കിലും അക്കാര്യത്തിൽ ഉത്തരവിറങ്ങാതെ പി.എഫിൽ ലയിപ്പിക്കുകയോ, പണമായി ശമ്പളത്തിനൊപ്പം നൽകുകയോ ചെയ്യാനാവില്ല."
- ധനകാര്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |