കാസർകോട് : കഠിനമായ ചൂടിനെ തുടർന്ന് കണ്ണൂരും കാസർകോട്ടും തളർന്നു വീണ് ചത്തത് 23 സങ്കരയിനം പശുക്കൾ. കാസർകോട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ നിന്ന് 20 പശുക്കളും കണ്ണൂർ ജില്ലയിൽ നിന്ന് മൂന്ന് പശുക്കളുമാണ് ചത്തത്. കണ്ണൂർ ടൗൺ, ഇരിട്ടി, ചാലാട് എന്നിവിടങ്ങളിലും കാസർകോട് ജില്ലയിൽ കിനാനൂർ കരിന്തളം, മഞ്ചേശ്വരം, ബദിയഡുക്ക, പനത്തടി, ബെള്ളൂർ, എൻമകജെ എന്നിവിടങ്ങളിലുമാണ് പശുക്കൾ ചത്തുവീണത്.
അത്യുത്പാദനശേഷിയുള്ള സങ്കരയിനം പശുക്കളാണ് ചൂട് താങ്ങാനാവാതെ തളർന്നു വീഴുന്നതും പിന്നാലെ ചാവുകയും ചെയ്യുന്നത്. കുടിവെള്ള ക്ഷാമമാണ് ഇതിന് പ്രധാന കാരണം. ആലകളും ഫാമുകളും അടച്ചുപൂട്ടുന്ന സ്ഥിതി ഉണ്ടായിട്ടും ഇപ്പോഴും വെള്ളം ലഭ്യമാക്കാനുള്ള വഴി കാണാതെ അധികൃതർ കൈമലർത്തുകയാണ്. ക്ഷീര കർഷകർക്ക് മുന്നറിയിപ്പ് നൽകുന്നതല്ലാതെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊന്നും നിർദ്ദേശിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശ പ്രകാരം സർക്കാർ ആനുകൂല്യം ലഭിക്കുന്നതിന് ചത്ത പശുക്കളെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ച് സാക്ഷ്യപത്രം നൽകുന്നുണ്ട്.
ഫണ്ടില്ലാത്ത ആശങ്ക പങ്കുവെച്ച് യോഗം
ആയിരത്തോളം ക്ഷീരകർഷകരും ഏഴ് ക്ഷീരസംഘങ്ങളുമുള്ള കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തതിനെ തുടർന്ന് യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ ഈ യോഗം ഫണ്ടില്ലാത്ത ആശങ്ക പങ്കുവച്ച് പിരിയുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവിയുടെ അദ്ധ്യക്ഷതയിൽ കോയിത്തട്ടയിൽ ചേർന്ന യോഗം ഫണ്ട് ലഭ്യമാക്കാൻ ജില്ലാ കളക്ടറുമായി ബന്ധപ്പെടാൻ തീരുമാനിച്ചു. അതുവരെ ക്ഷീര സംഘങ്ങളും പഞ്ചായത്ത് മെമ്പർമാരും മുൻകൈയെടുത്ത് വെള്ളം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫണ്ട് കിട്ടുന്ന മുറയ്ക്ക് ലഭ്യമാക്കും. സംഘം പ്രസിഡന്റ്, സെക്രട്ടറിമാർ, വെറ്റിനറി ഡോക്ടർ, ഡയറി ഡവലപ്പ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
കണ്ണൂരിൽ പ്രതിദിനം 20000 ലിറ്റർ പാൽ കുറഞ്ഞു
വേനൽ ചൂടിൽ കണ്ണൂർ ജില്ലയിൽ കുറഞ്ഞത് 20000 ലിറ്റർ പാലാണ്. നേരത്തെ 1,32 000 ലിറ്റർ പാൽ ഉദ്പാദനം ഉണ്ടായിരുന്ന കണ്ണൂർ ജില്ലയിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ അത് 1,10,000 ലിറ്റർ ആയി കുറഞ്ഞു.
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ചു പശുക്കൾ ചത്തത് കണ്ണൂർ ജില്ലയിൽ കുറവാണ്. ഇതിന്റെ കണക്കുകൾ മന്ത്രിയുടെ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പാൽ ഉദ്പാദനം കണ്ണൂർ ജില്ലയിൽ ഗണ്യമായി കുറഞ്ഞു. വേനൽ ചൂടിൽ ചാവുന്ന പശുക്കളുടെ പോസ്റ്റുമോർട്ടം നടത്താൻ വെറ്റിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുകൂല്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
-സജിനി (ഡി. ഡി ക്ഷീര വികസന വകുപ്പ് കണ്ണൂർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |