പരപ്പനങ്ങാടി : വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളുടെ ഓഫീസുകളും തകർത്ത് രാത്രികാല മോഷണം നടത്തിയ സംഭവത്തിൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ ഹരിദാസിന്റെ മകൻ കിഷോർ എന്ന ജിമ്മൻ കിച്ചുവിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇരുന്നൂറോളം സിസി ടിവികൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ വലയിലാവുന്നത്.
പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
ജനുവരിയിൽ പയ്യോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബുള്ളറ്റ് മോഷണം, ഏപ്രിൽ ആറിന് കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ബുള്ളറ്റ് മോഷണം , ഏപ്രിൽ എട്ടിന് തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ സ്റ്റാർ പെട്രോൾ പമ്പ് പൊളിച്ചുള്ള മോഷണം, ഏപ്രിൽ 11ന് മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കേത്തലയിലുള്ള ബാവ പെട്രോളിയം പമ്പ് പൊളിച്ചുള്ള മോഷണം, ഏപ്രിൽ 18ന് മഞ്ചേരി സ്റ്റേഷൻ പരിധിയിൽ വള്ളുവമ്പ്രം ഐശ്വര്യ പെട്രോളിയം പമ്പ് പൊളിച്ചുള്ള മോഷണം, ആലത്തൂർപടിയിലെ പെട്രോൾ പമ്പ് പൊളിച്ചുള്ള മോഷണം, ഏപ്രിൽ 25ന് കൊണ്ടോട്ടി കാളോത്ത് പായേരി പെട്രോൾ പമ്പ് പൊളിച്ചുള്ള മോഷണം, കീഴ്ശ്ശേരി സ്റ്റാർ പെട്രോളിയം പമ്പ് പൊളിച്ചുള്ള മോഷണം, ഏപ്രിൽ 29ന് മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രണ്ട് പെട്രോൾ പമ്പുകൾ പൊളിച്ചുള്ള മോഷണം, തിരൂർക്കാട് എം.ആർ സ്റ്റീൽസ് ആൻഡ് സിമന്റ് ഷോപ്പ് പൊളിച്ചുള്ള മോഷണം തുടങ്ങി പതിനഞ്ചോളം കേസുകൾക്കാണ് തുമ്പായത്.
പൊലീസ് പിടികൂടുന്ന സമയം പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മോഷണം നടത്തിയ ആഡംബര ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസിലെ പ്രതിയാണ് പിടിക്കപ്പെട്ട കിഷോർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |