ലക്‌നൗ: സ്‌കൂളിൽ എത്താൻ വൈകിയതിന് വിദ്യാർത്ഥികളുടെ മുമ്പിലിട്ട് അദ്ധ്യാപികയെ മർദ്ദിച്ച് പ്രധാനാദ്ധ്യാപിക. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കൻഡറി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയാണ് അദ്ധ്യാപിക ഗുഞ്ചൻ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഗുഞ്ചനെ തല്ലുകയും അസഭ്യം പറയുകയും ചെയ്‌ത പ്രധാനാദ്ധ്യാപിക തർക്കത്തിനിടെ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്‌തു. അദ്ധ്യാപിക സ്‌കൂളിലേക്ക് വൈകിയെത്തിയെന്നാരോപിച്ച് വഴക്ക് പറഞ്ഞതാണ് തുടക്കം. തർക്കമായതോടെ അദ്ധ്യാപികയുടെ മുഖത്തടിച്ചു. തടയാൻ എത്തിയ ഡ്രൈവറോടും ഇവർ മോശമായി പെരുമാറി. ഇതിനിടെ ഇരുവരും പിന്മാറാൻ തയ്യാറാകാതെ നേർക്കുനേർ എത്തി. സഹപ്രവർത്തകരാണ് വീഡിയോ പകർത്തിയത്. 'മാഡം, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ട്. ഇത് നിങ്ങൾക്ക് യോജിച്ചതണോ" എന്ന് കൂടെയുള്ളവർ ചോദിക്കുന്നുണ്ട്. അദ്ധ്യാപികയ്ക്ക് മർദ്ദനത്തിൽ പരിക്കേറ്റുവെന്ന് സഹപ്രവർത്തകർ പറയുന്നതും വാതിൽപ്പടിയിൽ വിദ്യാർത്ഥികൾ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം ചർച്ചയായതോടെ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
നേരത്തെ ഉത്തർപ്രദേശിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ലാസ് സമയത്ത് ഫേഷ്യൽ ചെയ്‌ത അദ്ധ്യാപികയെ പ്രധാനാദ്ധ്യാപിക മർദ്ദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |