കൊച്ചി: ബാഗേജുകളുടെ കസ്റ്റംസ് ക്ളിയറൻസ് നടപടി വൈകുന്നതോടെ പ്രവാസം മതിയാക്കി മടങ്ങി വരുന്ന മലയാളികൾക്ക് കൊച്ചി തുറമുഖത്ത് ദുരിതകാലം. കപ്പൽമാർഗം കയറ്റിവിടുന്ന ഗൃഹോപകരണങ്ങളും മറ്റും വെല്ലിംഗ്ടൺ ഐലന്റിലെ രാജീവ് ഗാന്ധി കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.
സൗകര്യക്കുറവും പരിശോധന കർശനമാക്കിയതുമൂലമുള്ള താമസവും വലിയ ഡ്യൂട്ടി ചുമത്തലുമാണ് പ്രതിസന്ധിക്ക് കാരണം. പരിശോധന കർക്കശമാക്കിയതോടെ പുതിയതെന്ന് തോന്നിക്കുന്നവയ്ക്കെല്ലാം പൂർണമായും ഡ്യൂട്ടി ചുമത്തുന്നുണ്ട്. ദിവസം 20-30 ബാഗേജുകൾ വരെ ക്ളിയർ ചെയ്യുന്ന സ്ഥാനത്ത് 15-18 എണ്ണം മാത്രമാണ് നിലവിൽ പൂർത്തിയാകുന്നത്.
ബാഗേജ് ദുരിതം
1. ഇറക്കുമതി ചെയ്തയാൾ ദിവസം മുഴുവൻ ഹാജരുണ്ടാകണം
2. ബാഗേജ് മുഴുവൻ തുറന്നു പരിശോധിക്കും.
3. പലപ്പോഴും യൂസ്ഡ് സാധനങ്ങൾക്കും പുതിയവയുടെ നികുതി ചുമത്തും
4. പുറത്തിട്ട് പരിശോധിക്കുന്ന വസ്ത്രങ്ങൾ പോലുള്ളവ ഉപയോഗശൂന്യമാകുന്നു
14 ദിവസം
ടി.ആർ.ബാഗേജുകൾ കൈകാര്യം ചെയ്യാൻ കൊച്ചി തുറമുഖത്ത് 40 ഓളം ക്ളിയറിംഗ് ഏജന്റുമാരുണ്ട്. വല്ലാർപാടത്ത് നിന്ന് വെല്ലിംഗ്ടൺ ഐലന്റിലെ ഗോഡൗണിൽ എത്തിക്കാനും ഇവിടെ കൈകാര്യം ചെയ്യാനും പത്ത് ദിവസവും കസ്റ്റംസ് ക്ളിയറൻസിന് നാല് ദിവസവുമാണ് ലഭിക്കുക. 14 ദിവസംകഴിഞ്ഞാൽ കണ്ടെയ്നറിന്റെ വലുപ്പം അനുസരിച്ച് 10,000 മുതൽ 20,000 രൂപ വരെ പ്രവാസികൾ പിഴ നൽകണം. ഇപ്പോൾ 20 ദിവസം വരെ ക്ളിയറിംഗ് വൈകുന്നുണ്ടെന്ന് ഏജന്റുമാർ പറയുന്നു.
4000 അടി ഗോഡൗൺ
ക്യു 10 ബെർത്തിലെ കണ്ടെയ്നർ ഫ്ളൈറ്റ് സ്റ്റേഷനിലെ ബാഗേജ് ഗോഡൗണിന്റെ വലിപ്പം 4000 ചതുരശ്ര അടി മാത്രമാണ്. ക്ളിയറിംഗ് വൈകിയതോടെ ഗോഡൗൺ നിറഞ്ഞുകവിഞ്ഞു. കണ്ടെയ്നറുകൾ പുറത്തുകിടക്കുകയാണ്. വരും മാസങ്ങളിൽ പുതിയ ഗോഡൗൺ അനുവദിച്ചില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും.
പരിശോധന കർശനമാക്കിയതാണ് ക്ളിയറിംഗ് താമസിക്കാൻ കാരണം. ഒരു ഓഫീസർക്ക് കൂടി ചുമതല നൽകിയിട്ടുണ്ട്. വരുംദിനങ്ങളിൽ കൂടുതൽ ബാഗേജുകൾ ക്ളിയർ ചെയ്യാനാകുമെന്ന് കരുതുന്നു
കസ്റ്റംസ്
വൃത്തങ്ങൾ
ട്രാൻസ്ഫർ ഒഫ് റസിഡൻസ് (ടി.ആർ.) വ്യവസ്ഥ
വിദേശത്ത് ഉപയോഗിച്ചിരുന്ന ഗൃഹോപകരണങ്ങളും ടിവി ഉൾപ്പടെ ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും ഫർണിച്ചറുകളും മറ്റും ഡ്യൂട്ടി ഇളവോടെ കൊണ്ടുവരാനുള്ള സൗകര്യമാണ് ട്രാൻസ്ഫർ ഒഫ് റസിഡൻസ് (ടി.ആർ.) വ്യവസ്ഥ . കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ടി.ആർ. ബാഗേജ് ക്ളിയറൻസുള്ളത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവാസികൾ ക്ളിയറൻസിനായി പലവട്ടം കൊച്ചിയിലെത്തണം. ട്രാൻസ്ഫർ ഒഫ് റസിഡൻസ് (ടി.ആർ.) വ്യവസ്ഥയിൽ ഗൾഫിലെ പ്രവാസികൾ ഏറ്റവും അധികം മടങ്ങി വരുന്നത് ഏപ്രിൽ മുതൽ ജൂലായ് വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |