ആലുവ: കാൽ നൂറ്റാണ്ടിലധികം തരിശായിക്കിടന്ന തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ പൊന്നുവിളയിച്ച് കുട്ടമശേരിയിലെ യുവകർഷകർ. ദമ്പതികളായ ശ്രീജേഷ്, ശ്രുതി ശ്രീജേഷ്, കുശൻ, ധന്യ കുശൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
2022 ലാണ് പാടശേഖരങ്ങളിൽ 25 വർഷങ്ങൾക്ക് ശേഷം നെൽകൃഷി ആരംഭിച്ചത്. കൃഷി വിജയമായതോടെ ഇക്കുറി തുമ്പിച്ചാൽ പാടത്തെ10 ഏക്കറിലും വട്ടച്ചാലിലെ 10 ഏക്കറിലും കൃഷിയിറക്കി. കൂടാതെ വട്ടച്ചാൽ പാടത്ത് സൂര്യ പുരുഷ സഹായം അംഗങ്ങളായ ഷമീർ, അനിൽ, കുമാരൻ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കി.
മഴപെയ്താൽ പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശം കൂടിയാണ് തുമ്പിച്ചാൽ പാടം. 2022ൽ ജില്ലാ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പ്പെടുത്തി തുമ്പിച്ചാലും സമീപമുള്ള തോടും ശുചീകരിച്ചതിന്റെ ഫലമായാണ് കൃഷി തുടങ്ങുന്നത്. കഴിഞ്ഞ തവണത്തെ വിളവെടുപ്പ് നാടിന്റെ കൊയ്ത്തുത്സവമാക്കി മാറ്റിയിരുന്നു. എന്നാൽ ഇക്കുറി പെട്ടെന്നുള്ള മഴ ഉണ്ടാകുമോയെന്ന ഭയത്താൽ കൊയ്ത്തുത്സവം ഇല്ലാതെ തന്നെ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.
കൃഷി തുടരും
വരും വർഷങ്ങളിലും കൃഷി തുടരാനാണ് തീരുമാനം. നാടിന്റെ നെല്ലറകളായിരുന്നു തുമ്പിച്ചാലും വട്ടച്ചാലും. നശിച്ചുകൊണ്ടിരിക്കുന്ന നെൽവയലുകൾക്ക് പുനർജീവന്‍ നൽകുന്നതോടൊപ്പം പുതു തലമുറകൾക്ക് കൃഷി അറിവുകൾ പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇവർ മുന്നോട്ട് വന്നത്. ഇവർക്ക് കീഴ്മാട്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ സഹകരണം ലഭിച്ചു.
വർഷങ്ങളായി തരിശായിരുന്ന തുമ്പിച്ചാൽ തടാകത്തോട് ചേർന്നുള്ള പാടങ്ങളിൽ കൃഷിക്കായി ഒരുക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു.
ശ്രീജേഷ് മോഹനൻ
കർഷകൻ
കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിച്ചുവെങ്കിലും ഈ വർഷം ഞാറ്നട്ടയുടനെ പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ചെറിയ തോതിൽ കൃഷിയെ ബാധിച്ചു
ഷമീർ
യുവകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |