തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്ന് എത്തിച്ച പന്നിമാൻ അടക്കം 5 ജീവികൾ 4 മാസത്തിനിടെ ചത്തതും വേനൽച്ചൂട് കാരണം കൂടുതൽ മൃഗങ്ങളെ എത്തിക്കാനാകാത്തതും മൂലം പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നത് വൈകും. ഈ വർഷം തുറക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിദേശത്ത് നിന്ന് മൃഗങ്ങളെ എത്തിക്കുന്നത് അടക്കമുള്ള നടപടികളായിട്ടില്ല. മൃഗങ്ങളുടെ പരിപാലനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനും കഴിഞ്ഞിട്ടില്ല. അതിനിടെ കൊടുംചൂട് മൃഗപരിപാലനത്തെ ബാധിക്കുന്നുണ്ട്.
ഫാൻ, സ്പ്രിംഗ്‌ളർ, മിസ്റ്റ് തുടങ്ങിയവ ലഭ്യമാക്കിയും രണ്ടുനേരവും കുളിപ്പിച്ചും ചൂടിനെ പ്രതിരോധിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വേണ്ടത്ര വളർച്ചയെത്തിയ മരങ്ങൾ പാർക്കിലില്ലാത്തത് ചൂട് കൂട്ടുന്നു. 23 ആവാസവ്യവസ്ഥകളിൽ 4 എണ്ണം മാത്രമാണ് പൂർണ സജ്ജമായിട്ടുള്ളതെന്നും പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് തൃശൂർ മൃഗശാലയിൽ നിന്ന് മയിലുകളെ പുത്തൂരിലെത്തിച്ച് ഉദ്ഘാടനം ചെയ്തത്. അമ്പതോളം പക്ഷിമൃഗാദികൾ പാർക്കിലുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണമാണ് ചത്തത്.
മൃഗങ്ങൾ ചത്തത് സ്വാഭാവികം?
ആവാസവ്യവസ്ഥ പൂർണ സജ്ജമാകുന്നതിനു മുൻപേ മൃഗശാലയിലെത്തിച്ചത് പക്ഷിമൃഗാദികളുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയെന്ന ആക്ഷേപം ഉയരുമ്പോഴും മൃഗങ്ങൾ ചത്തത് സ്വാഭാവികമാണെന്നാണ് അധികൃതരുടെ വാദം. മൃഗങ്ങൾ തമ്മിലുള്ള സംഘർഷം കൊണ്ടും പ്രായാധിക്യത്താലുമാണ് ചത്തതെന്നും പറയുന്നു. എന്നാൽ പലതരം അണുബാധയുടെ ലക്ഷണം മാനിന്റെ മൃതദേഹത്തിൽ കണ്ടിരുന്നത്രെ. ഡിസംബർ 15 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിലാണ് മൃഗങ്ങളെ ഇവിടെയെത്തിച്ചത്.
നിലവിൽ പാർക്കിലുളളത്:
കടുവ: 4
പുലിക്കുട്ടി: 1
സിംഹവാലൻ: 1
മക്കാക്കു: 1
സ്‌ക്വിരൽ: 1
മാൻ: 1
മയിൽ, മറ്റു പക്ഷികൾ: 35
ഡോക്ടർമാരില്ല
സുവോളജിക്കൽ പാർക്കിൽ അടിയന്തരമായി ഡോക്ടർമാരുടെയും
പൂർണ സജ്ജമായ ആശുപത്രിയുടെയും സേവനം ലഭ്യമാക്കണം. മൂന്ന് ഡോക്ടർമാരാണ്
ആവശ്യമായിട്ടുള്ളത്. എന്നാൽ ഒരു ഡോക്ടർ പോലുമില്ല. അത്യാവശ്യഘട്ടങ്ങളിൽ മറ്റിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം തേടുകയാണ്.
ആശുപത്രിക്കും ക്വാറന്റൈനും ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചെങ്കിലും മരുന്നുകൾ
ഉപകരണങ്ങൾ എന്നിവയൊന്നും പര്യാപ്തമല്ല. പോസ്റ്റ്‌മോർട്ടത്തിനുള്ള സൗകര്യവുമില്ല.
പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി പ്രതിവർഷം 14 കോടി രൂപ ആവശ്യം ആണെന്നിരിക്കെ
സംസ്ഥാന ബഡ്ജറ്റിൽ കേവലം ആറുകോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
- എം. പീതാംബരൻ മാസ്റ്റർ, സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |