കൊച്ചി: കഴിഞ്ഞ രണ്ടുവർഷത്തിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ നാലു കോടിയിലേറെ വിലവരുന്ന മൂന്നു ടൺ വിദേശ സിഗററ്റ് കസ്റ്റംസ് അധികൃതർ കഴിഞ്ഞദിവസം കത്തിച്ചു കളഞ്ഞു. പിടികൂടിയ ഇന്ത്യൻ നിർമ്മിത സിഗററ്റായ ഗോൾഡ് ഫ്ളേക്കിന്റെ വ്യാജൻ ഉൾപ്പെടെയാണിത്. ഇതുമാത്രം രണ്ട് ടണ്ണോളം വരും. അമ്പലമേടിലെ മാലിന്യസംസ്കരണ കമ്പനിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഇൻസിനറേറ്ററിലായിരുന്നു കത്തിച്ചത്. ഒരു പകൽ മുഴുവൻ വേണ്ടിവന്നു ഇത്രയും കത്തിത്തീരാൻ.
സിഗററ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാൻസർ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകൾ മാത്രമേ ഇന്ത്യയിൽ വിൽക്കാനാകൂ. അതില്ലാത്തതാണ് പിടികൂടിയത്. കാർട്ടൺ കണക്കിന് ഗോൾഡ് ഫ്ളേക്ക് കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകളും വിലയേറിയ മാൾബറോ ഉൾപ്പടെയുള്ള വിദേശ സിഗററ്റുകളുമടക്കമാണിത്. ഇന്ത്യൻ ബ്രാൻഡിന്റെ വ്യാജൻ വിദേശത്ത് നിർമ്മിച്ച് കടത്തുന്നത് അടുത്തിടെയാണ് തുടങ്ങിയത്.
ഗോൾഡ് ഫ്ളേക്കിന്
വിദേശ വ്യാജൻ
ഇന്ത്യൻ ടുബാക്കോ കമ്പനി (ഐ.ടി.സി) നിർമ്മിക്കുന്ന ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളതാണ് ഗോൾഡ് ഫ്ളേക്ക്. ഇത് കയറ്റുമതി ചെയ്യുന്നില്ല. ഗോൾഡ് ഫ്ളേക്ക് കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകൾ ഉൾപ്പെടെ ചില സംഘങ്ങൾ വിദേശത്ത് വ്യാജമായി നിർമ്മിച്ചാണ് ഇവിടേക്ക് കടത്തുന്നത്. 68 ശതമാനം നികുതിയാണ് സിഗററ്റിന്. കച്ചവടക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന വ്യാജൻ ഒറിജിനലിന്റെ വിലയ്ക്കാണ് വിൽക്കുന്നത്.
പിന്നിൽ മലപ്പുറം സംഘം
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സിഗരറ്റ് കടത്തിന് പിന്നിൽ മലപ്പുറം സംഘമാണെന്നാണ് സൂചന. കാസർകോട്, മംഗലാപുരം, ഗോവ, മുംബയ് കേന്ദ്രീകരിച്ചാണ് വിദേശ, വ്യാജ സിഗരറ്റുകൾ കൂടുതലായും വിറ്റഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |