പാലക്കാട്: ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ജില്ലയിൽ ചൂടിന് കുറവൊന്നുമില്ല. കനത്ത ചൂടിൽ ജില്ലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് ഡി.ടി.പി.സിയുടെ വരുമാനത്തെ ബാധിച്ചതിന് പിന്നാലെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾക്കും തിരിച്ചടിയായിട്ടുണ്ട്.
മലമ്പുഴ ഉദ്യാനത്തിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു
പാലക്കാട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിൽ വേനലവധിക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞവർഷം ഏപ്രിലിൽ 1,56,025 സഞ്ചാരികൾ വന്നപ്പോൾ ഈ വർഷം ഏപ്രിൽ ഒന്നുമുതൽ 29 വരെ 1,09,517 പേർ മാത്രമാണെത്തിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 2,27,214 പേർ വന്നയിടത്ത് ഇക്കുറി 1,74,828 പേരാണ് എത്തിയത്. സഞ്ചാരികളുടെ കുറവ് ഉദ്യാനത്തിന് മുന്നിലെ കച്ചവടക്കാരെ സാരമായി ബാധിച്ചു.
മലമ്പുഴയിൽ നടന്ന് കാണാൻ ഒരുപാട് കാഴ്ചകളുണ്ടെങ്കിലും കനത്ത ചൂടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതാണ് സന്ദർശകരെ വലയ്ക്കുന്നത്. ഉദ്യാനത്തിലെത്തുന്നവരാകട്ടെ അണക്കെട്ടുപോലും കാണാൻ നിൽക്കാതെ താഴെയുള്ള കാഴ്ചകൾ മാത്രം കണ്ട് മടങ്ങുകയാണ്. തൊട്ടടുത്തുള്ള ശിലോദ്യാനത്തിലേക്ക് പലരും പോകുന്നതേയില്ല.
മംഗലംഡാമിലും സന്ദർശകർ കുറവ്
മംഗലംഡാമിൽ ഇത്തവണ ഏപ്രിലിൽ 4,528 ആളുകളാണ് എത്തിയത്. കഴിഞ്ഞവർഷം 5,991 സന്ദർശകർ എത്തിയിരുന്നു. അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് വേനലവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെത്താറ്. ഈ വരുമാനം ഉദ്യാനപരിപാലനം, അറ്റകുറ്റപ്പണികൾ എന്നിവയ്‌ക്കെല്ലാം വിനിയോഗിക്കാറാണ് പതിവ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ അണക്കെട്ടിന് മുകളിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്.ഉദ്യാനത്തിൽ മാത്രമാണ് പ്രവേശനം. ഇ.തുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് നിലവിൽ സന്ദർശകരെത്തുന്നത്.
കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിച്ചത് 30,770 പേർ
ഉയർന്ന ചൂടുകാരണം കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദർശിക്കാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഇത് വരുമാനത്തിലും ഇടിവുണ്ടാക്കി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ കഴിഞ്ഞമാസം 30,770 പേരാണ് സന്ദർശിച്ചത്. 8.72 ലക്ഷംരൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിൽ 37,000 പേർ സന്ദർശിക്കുകയും 10.59 ലക്ഷം രൂപ വരുമാനം ലഭിക്കയും ചെയ്തിരുന്നിടത്താണ് ഈ കുറവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |