ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 164 വിവാഹങ്ങളും 500 ഓളം കുട്ടികളുടെ ചോറൂണും നടന്നു. ആകെ 66.57 ലക്ഷം രൂപയുടെ വരുമാനം വൈകിട്ട് വരെ വഴിപാട് കൗണ്ടർ വഴി ലഭിച്ചു.
പുലർച്ചെ മൂന്നിന് നിർമ്മാല്യം മുതൽ ദർശനത്തിന് വലിയ തിരക്കായിരുന്നു. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. തിരക്ക് നിയന്ത്രിക്കാനായി ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിലേയ്ക്ക് പ്രവേശിപ്പിച്ചു.
വരിയിൽ നിൽക്കാതെ അഞ്ച് പേർക്ക് ദർശനം നടത്താൻ സാധിക്കുന്ന 4,500 രൂപയുടെ നെയ് വിളക്ക് 107 പേരും ഒരാൾക്ക് ദർശനം നടത്താൻ സാധിക്കുന്ന 1000 രൂപയുടെ നെയ് വിളക്ക് 1,517പേരും ശീട്ടാക്കി. ഈ ഇനത്തിൽ മാത്രം 20 ലക്ഷം ലഭിച്ചു. 5.6 ലക്ഷം രൂപയുടെ പാൽപ്പായസവും 1.8 ലക്ഷത്തിന്റെ നെയ് പായസവും ഭക്തർ ശീട്ടാക്കി. തുലാഭാരം വഴിപാട് നടത്തിയ വകയിൽ 19.28 ലക്ഷം ലഭിച്ചു.
എൻ.എച്ച്. അൻവർ ട്രസ്റ്റ്
മാദ്ധ്യമപുരസ്കാരം
എം.ജി. രാധാകൃഷ്ണന്
കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സി.ഒ.എ) ആഭിമുഖ്യത്തിലുള്ള എൻ.എച്ച്. അൻവർ ട്രസ്റ്റിന്റെ ആറാമത് മാദ്ധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടെലിവിഷൻ മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന എം.ജി. രാധാകൃഷ്ണൻ അർഹനായി. 25,000 രൂപയും ശില്പവും ഫലകവുമാണ് പുരസ്കാരം.
സാറ്റലൈറ്റ് ചാനലുകളിലെ മികച്ച ന്യൂസ് സ്റ്റോറിക്കുള്ള 10,000 രൂപയും ശില്പവും ഫലകവുമടങ്ങുന്ന പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ശ്രാവൺ കൃഷ്ണയ്ക്കാണ്. ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ സുഹൈൽ അഹമ്മദ് പ്രത്യേക ജൂറി പരാമർശം നേടി.
കേബിൾ ടി.വി ചാനലുകളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ദൃശ്യ ന്യൂസിലെ ജോജു ജോസഫിനാണ്. മികച്ച വിഷ്വൽ എഡിറ്റർക്കുള്ള പുരസ്കാരത്തിന് വയനാട് വിഷൻ ചാനലിലെ പ്രശോഭ് ജയകുമാറും മികച്ച ക്യാമറ പേഴ്സണുള്ള പുരസ്കാരത്തിന് ഷീലറ്റ് സിജോയും അർഹനായി. മാദ്ധ്യമപ്രവർത്തകരായ കൃഷ്ണദാസ് പുലാപ്പറ്റ, എം.എസ്. ബനേഷ്, എൻ.ഇ. ഹരികുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. പുരസ്കാരങ്ങൾ നാളെ വൈകിട്ട് 3ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന എൻ.എച്ച്. അൻവർ അനുസ്മരണച്ചടങ്ങിൽ സാഹിത്യകാരൻ എൻ.എസ്. മാധവൻ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |