പത്തനംതിട്ട : തിരുവല്ലയിലൊഴികെ ആർ.ടി.ഒകൾക്ക് ഗ്രൗണ്ടില്ലാത്തത് കാരണം ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പ്രതിസന്ധിയിൽ. വാടകയ്ക്ക് എടുത്തതും ഡ്രൈവിംഗ് സ്കൂളുകാർ ഏർപ്പെടുത്തിയതുമായ ഗ്രൗണ്ടുകളിലാണ് ഇതുവരെ ടെസ്റ്റുകൾ നടന്നുവന്നത്. പുതിയ പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന ഡ്രൈവിംഗ് സ്കൂളുകാർ ടെസ്റ്റുകളോട് സഹകരിക്കില്ലെന്ന് അറിയിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പ്രതിസന്ധിയിലായി. പത്തനംതിട്ട, അടൂർ, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി എന്നിങ്ങനെ ആറ് മോട്ടോർ വാഹനവകുപ്പ് ഓഫീസുകളാണുള്ളത്.
തിരുവല്ലയിൽ പുളിക്കീഴിൽ മോട്ടോർ വാഹനവകുപ്പിന്റെ സ്വന്തം സ്ഥലത്താണ് ഡ്രൈവിംഗ് ടെസ്റ്റ്. രണ്ടര ഏക്കർ സ്ഥലം പുളിക്കീഴിലുണ്ട്. എന്നാൽ മഴക്കാലത്ത് ഇവിടെ ടെസ്റ്റ് നടക്കില്ല. പുതിയ രീതിയിൽ ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് കോൺക്രീറ്റോ ടാറോ ചെയ്ത് അടയാളങ്ങൾ പതിക്കണം.
മറ്റ് ആർ.ടി.ഒകളിൽ പൊതുഇടങ്ങളോ സ്വകാര്യ സ്ഥലങ്ങളോ ആണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുമായുള്ള ബന്ധത്തിൽ, സ്കൂളുകളാണ് സജ്ജീകരണങ്ങൾ ഒരുക്കിവന്നത്.
പുതിയ സർക്കുലർ പ്രകാരം ടെസ്റ്റിനായി സൗകര്യങ്ങൾ ഒരുക്കേണ്ടത് വകുപ്പുതലത്തിലാണ്. പുതിയ രീതി ഈ മാസം തുടങ്ങേണ്ടതായിരുന്നു. നവീകരിച്ച ടെസ്റ്റിംഗ് രീതിക്ക് സൗകര്യം ഒരുക്കാൻ ഫണ്ടോ സ്ഥലമോ ലഭ്യമായിട്ടില്ല.
50 സെന്റ് ഭൂമി വേണം
പുതിയ ഉത്തരവു പ്രകാരം ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടത് നിരപ്പായ 50 സെന്റ് ഭൂമിയാണ്. ജില്ലയിലെ അഞ്ച് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇതുകണ്ടെത്തണം. സംവിധാനങ്ങൾ ഒരുക്കാൻ കുറഞ്ഞത് 15 ലക്ഷം രൂപ വേണം. സർക്കാർ ഫണ്ടില്ലെന്നായപ്പോൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സഹായത്തോടെ നടത്താനായിരുന്നു നീക്കം. എന്നാൽ, ഉത്തരവിനെതന്നെ എതിർത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ രംഗത്തെത്തിയതോടെ പണി പാളി. മല്ലപ്പള്ളിയിലും റാന്നിയിലും ഗ്രൗണ്ടിനുവേണ്ടി 30 സെന്റ് സ്ഥലം ലഭ്യമാക്കാൻ പഞ്ചായത്തുകൾക്ക് മോട്ടോർ വാഹന വകുപ്പ് കത്തു നൽകിയിട്ടുണ്ട്.
സ്വന്തം സ്ഥലം തിരുവല്ലയിൽ മാത്രം
'' നിലവിൽ ടെസ്റ്റുകൾ മുടങ്ങിയിട്ടുണ്ട്. ഇനി എന്തു ചെയ്യണമെന്ന് മേലധികാരികളിൽ നിന്ന് നിർദേശങ്ങൾ ഒന്നും വന്നിട്ടില്ല.
ആർ.ടി.ഒ അധികൃതർ
'' ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾക്ക് തങ്ങൾ എതിരല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തരാതെയാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.
സമരസമിതി ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |