SignIn
Kerala Kaumudi Online
Thursday, 18 July 2024 6.39 AM IST

നാളികേര ഉത്പാദനത്തിൽ കുറവ് ... വിപണിയിൽ വരവ് തേങ്ങ,​ നാടൻ രുചി മായുന്നു

thenga

കോട്ടയം : മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാതെ ഒന്നാണ് തേങ്ങ. എന്നാൽ വിപണിയിൽ നാടൻതേങ്ങയുടെ പ്രതാപം അസ്തമിക്കുകയാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതോടെ വിപണി നിറയെ വരവുതേങ്ങയാണ്. ഒരു കിലോ തേങ്ങയ്ക്ക് 30 മുതൽ 35 വരെയാണ് വില. പാലക്കാടൻ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതൽ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നാടൻ തെങ്ങുകളും കേരളത്തിൽ ഇപ്പോൾ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങിൻതൈകളാണ് കർഷകർ വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷി പ്രോത്സാഹന പദ്ധതി എങ്ങുമെത്താത്തതും ഉത്പാദനം കുറയാൻ കാരണമായി. ജില്ലയിൽ കുമരകം, വെച്ചൂർ, വൈക്കം, തലയാഴം എന്നിവിടങ്ങളിലാണ് നാളികേരം കൂടുതലായി ഉത്പ്പാദിപ്പിച്ചിരുന്നത്. മലയോര മേഖലകളായ പൊൻകുന്നം, പാലാ, പാമ്പാടി, അയർക്കുന്നം, മണർകാട്, കറുകച്ചാൽ, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലും തേങ്ങ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഉത്പാദനം ഗണ്യമായി കുറഞ്ഞു.

വില്ലനായി രോഗബാധ, പാഴായി അദ്ധ്വാനം

തെങ്ങ് കൃഷിയുടെ ചെലവ് അനുദിനം വർദ്ധിക്കുന്ന സ്ഥിതിയാണ്. 150, 350 രൂപ വരെയാണ് പുതിയ തെങ്ങിൻ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വൻ ചെലവാണ്. നാലുമുതൽ അഞ്ചുവർഷം എടുക്കും കായ്ക്കാൻ. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. തേങ്ങ ഇടാൻ ആളെ കിട്ടാനുമില്ല. കിട്ടിയാൽ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം. തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപയും. നാടൻ തെങ്ങുകളിൽ രോഗബാധയും കൂടുതലാണ്. മുൻപ് 40 തെങ്ങിൽ നിന്ന് 300, 600 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 25 ൽ താഴെ മാത്രമാണ് ലഭിക്കുന്നത്.

വില വർദ്ധനയുടെ ഗുണം കർഷകനില്ല

നാളികേരത്തിന് വില വർദ്ധിച്ചാലും കർഷകന് ഒരുകിലോയ്ക്ക് ലഭിക്കുന്നത് 25 രൂപയാണ്. ഇടത്തരം വലിപ്പമുള്ള പൊതിച്ച നാളികേരങ്ങൾ മൂന്നെണ്ണം ചേരുമ്പോഴാണു പലപ്പോഴും ഒരു കിലോ തികയുക. അതായത്, തേങ്ങ ഒന്നിനു ശരാശരി എട്ടോ ഒൻപതോ രൂപ മാത്രമാണു കർഷകന്റെ വരുമാനം. കടകളിൽ വില്പനയ്ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്‌നാട്ടിൽനിന്നാണ്. അവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. വിതരണ സംവിധാനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്.

''മുൻകാലങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞു. ആവശ്യത്തിന് നാളികേരം കിട്ടാത്തത് വില ഉയരാൻ ഇടയാക്കും. നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലം ഉണ്ടാകാൻ കാലത്താമസം എടുക്കും.

കൃഷ്ണൻകുട്ടി,​ കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.