തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും ഹാജരാക്കിയ തെളിവുകളിൽ അഴിമതിയുടെ തുണ്ടുപേപ്പർ പോലും കണ്ടെത്താനായില്ലെന്നും ജഡ്ജി എം.വി രാജകുമാര നിരീക്ഷിച്ചു.
സേവനം നൽകാതെ വീണയുടെ കമ്പനിക്ക് 1.72കോടി രൂപ നൽകിയെന്നും ഇതിനുശേഷമാണ് സി.എം.ആർ.എല്ലിന് വേണ്ടി മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതെന്നും കുഴൽനാടൻ പരാതിയിൽ ആരോപിച്ചിരുന്നു.
സൗജന്യമായാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നില്ലെന്നും വിപണിയിലെ വില ഈടാക്കി മണൽ നൽകിയതിൽ അഴിമതി കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രസ്ഥാപനമായ ഐ.ആർ.ഇ.എല്ലും സംസ്ഥാന സ്ഥാപനമായ കെ.എം.എം.എല്ലുമാണ് ശശിധരൻ കർത്തയുടെ സ്ഥാപനമായ സി.എം.ആർ.എല്ലിന് ധാതുമണൽ നൽകിയത്.
2018ലെ പ്രളയത്തിന്റെ മറവിൽ കുട്ടനാടിനെ രക്ഷിക്കാനെന്ന വ്യാജേന തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മണൽ നീക്കി കുറഞ്ഞവിലയ്ക്ക് സി.എം.ആർ.എല്ലിന് നൽകിയെന്നായിരുന്നു ഹർജിയിലെ ആരോപണം.
സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധികഭൂമി ക്രമവത്കരിക്കാൻ ഇളവുനൽകിയെന്നാണ് മറ്റൊരു ആരോപണം. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് മുഖ്യമന്ത്രി അപേക്ഷ പരിഗണിക്കാൻ പറഞ്ഞെന്നതുകൊണ്ടുമാത്രം അഴിമതിയാവില്ലെന്ന് കോടതി പറഞ്ഞു. ഈ നിർദ്ദേശമുണ്ടായിട്ടും ലാൻഡ്ബോർഡ് സി.എം.ആർ.എല്ലിന്റെ അപേക്ഷ രണ്ടുവട്ടം തള്ളി. സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായപ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഇതിൽ എങ്ങനെ അഴിമതി ആരോപിക്കാനാവും. സി.എം.ആർ.എല്ലിന് വഴിവിട്ട് ഔദാര്യം ചെയ്യാൻ ഇത്തരമൊരു തീരുമാനത്തിന്റെ ആവശ്യമുണ്ടോ? ഉന്നയിച്ച ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഹർജിക്കാരനായില്ല. ഹാജരാക്കിയ ആധികാരികതയില്ലാത്ത വേ-ബില്ലിൽ എന്ത് സാധനമാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല- കോടതി പറഞ്ഞു.
രാഷ്ട്രീയപ്രേരിതമെന്നും
കോടതി നിരീക്ഷണം
1. സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥൻ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴിയിൽ നിരവധി രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും പണംവാങ്ങിയെന്നുണ്ടായിരുന്നു. അവർക്കെതിരെ അന്വേഷണം ആവശ്യപ്പെടാതെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്.
2.വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലല്ലാതെ വിജിലൻസ് അന്വേഷണം പാടില്ലെന്നും കോടതികൾ ഉത്തരവിടരുതെന്നും ഉന്നത കോടതികളുടെ ഉത്തരവുകളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി കുഴൽനാടന്റെ ഹർജി തള്ളിയത്. വിജിലൻസിനായി പ്രോസിക്യൂട്ടർ ആർ.എൽ രഞ്ജിത്ത് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |