തൃശൂർ: ലാലൂരിന് ശേഷം കുരിയച്ചിറയെ തൃശൂരിന്റെ കുപ്പത്തൊട്ടിയാക്കാൻ ഒരുങ്ങുകയാണ് കോർപറേഷൻ. കഴിഞ്ഞ ഒന്നരമാസമായി കോർപറേഷനിലെ ഭൂരിഭാഗം ഡിവിഷനിലെയും മാലിന്യം തള്ളുന്നത് കുരിയച്ചിറയിലെ ഒ.ഡബ്‌ളിയു.സി പ്ലാന്റിലാണ്.
മാലിന്യസംസ്‌കരണം ശരിയായ വിധമല്ലാത്തതിനാൽ ജനജീവിതം ദുഃസഹം. ദുർഗന്ധവും ഈച്ച ശല്യവുമാണ് സമീപവാസികളെ വലയ്ക്കുന്നത്. കൊതുകും പെറ്റുപെരുകുന്നുണ്ട്. ജില്ലയിൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഒന്നാണിത്. ഈച്ചയെ പിടിക്കുന്നതിന് വെളിച്ചെണ്ണ പേപ്പറിൽ തേച്ച് തീൻമേശയിൽ വച്ച് വേണം ഭക്ഷണം കഴിക്കാൻ. വീടുകളിലേക്ക് സന്ദർശകർ പോലും എത്താൻ മടിക്കുകയാണത്രെ.
നിരവധിതവണ കുരിയച്ചിറയിലെ മാലിന്യ പ്രശ്‌നം മേയറുടെ മുന്നിൽ അവതരിപ്പിച്ചിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. മാലിന്യപ്രശ്‌നം വിലയിരുത്താനായി രൂപീകരിച്ച മോണിറ്ററിംഗ് സമിതി ചേർന്നിട്ട് 11 മാസമായി. എത്രയും വേഗം യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങളും പ്രദേശത്തെ കൗൺസിലർമാരും മേയറെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
നാളെ മനുഷ്യച്ചങ്ങല
കുരിയച്ചിറ അറവുശാലയ്ക്ക് സമീപം കോർപറേഷൻ സ്ഥാപിച്ച ഒ.ഡബ്‌ളിയു.സി പ്ലാന്റിന്റെ അശാസ്ത്രീയ പ്രവർത്തനത്താൽ ഈച്ചശല്യവും ദുർഗന്ധവും ഉണ്ടാകുന്നുവെന്നും ജനജീവിതം ദുഃസഹമാകുന്നുവെന്നും പറഞ്ഞ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ നാളെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിക്കും.
വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് പ്രതിഷേധം. വ്യാപാരികളും കടകളടച്ച് പങ്കുചേരും. വൈകിട്ട് അഞ്ചിന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുരിയച്ചിറ ഇടവക വികാരി ഫാ. തോമസ് വടക്കൂട്ട്, ഫാ. ഡെന്നി തലോക്കാരൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. ചെയർമാൻ ഡേവീസ് കൊച്ചുവീട്ടിൽ, ഡോ. ടോമി ഫ്രാൻസിസ്, വി.എ. ജോസ് മണി, ജോളി ജോൺ, തോമസ് വി. ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മാലിന്യം ഇപ്പോൾ തള്ളുന്നില്ല. വൃത്തിയാക്കുകയാണ്. പുതിയ സംസ്‌കരണയന്ത്രം എതാനും ദിവസങ്ങൾക്കകം സ്ഥാപിക്കും. പ്രതിപക്ഷത്തിന് അറിയാമെങ്കിലും സമരവുമായി മുന്നോട്ടുപോകുകയാണ്. ദിവസവും അഞ്ച് ടൺ മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രമാണ് സ്ഥാപിക്കുന്നത്.
- എം.കെ. വർഗീസ്, മേയർ
മഴക്കാലം വരുന്നതോടെ ജീവിതം കൂടുതൽ പ്രശ്‌നത്തിലേക്കാണ് നീങ്ങുന്നത്. കുടിവെള്ളം പോലും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
- ഡേവിസ് കൊച്ചുവീട്ടിൽ, ചെയർമാൻ, ആക്ഷൻ കൗൺസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |