പാലോട്: പശുവളർത്തലിൽ വിജയക്കൊടി ചാർത്തിയ മലയോര മേഖലയിലെ ക്ഷീരകർഷകർക്ക് പ്രതിസന്ധിയായി വേനൽക്കാലം. വാമനപുരം നദിയെ പ്രയോജനപ്പെടുത്തി നിരവധി പേരാണ് കാലിവളർത്തലിൽ ഏർപ്പെട്ടിട്ടുള്ളത്. പാൽ ലഭ്യതയിൽ നന്ദിയോട് തന്നെയാണ് ഇന്നും മുന്നിൽ. കാലിവളർത്തലിലൂടെ ജീവിതം പച്ചപിടിപ്പിച്ചവരും ഏറെയാണ്.
പാൽ ലഭ്യത കണക്കിലെടുത്ത് സങ്കരയിനം പശുക്കളെയാണ് കർഷകർ വളർത്തുന്നത്. കൃത്യമായ പരിചരണം ലഭ്യമായതിനാൽ മികച്ച പാൽ ഉത്പാദനമാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ പശുക്കളുള്ള കർഷകരാണ് ഗ്രാമപ്രദേശങ്ങളിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗം കൂടിയാണ് കാലിവളർത്തൽ. നന്ദിയോട് മേഖലയിൽത്തന്നെ മിൽമയുടെ ഏഴോളം പാൽ സംഭരണകേന്ദ്രങ്ങളുണ്ട്. ശേഖരിക്കുന്ന പാൽ നന്ദിയോട് പ്രവർത്തിക്കുന്ന മിൽമയുടെ ഫില്ലിംഗ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് മിൽമയുടെ അമ്പലത്തറയിലെ പ്ലാന്റിലെത്തിക്കുകയാണ് ചെയ്യുന്നത്. വേനൽ കടുത്തതോടെ കടുത്ത പാൽക്ഷാമമാണ് നിലവിലുള്ളത്.
വില്ലനായി കുളമ്പുരോഗം
ക്ഷീരകർഷക മേഖലയിലെ പ്രധാന പ്രതിസന്ധിയായി കണക്കാക്കുന്നത് കുളമ്പുരോഗമാണ്. ഇതിനു പരിഹാരമായി കുളമ്പുരോഗ പ്രതിരോധ വാക്സിൻ നിർമ്മാണ യൂണിറ്റ് പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറിയിൽ സ്ഥാപിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഇതിനുള്ള അനുമതി കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
വേനൽക്കാല കാലി പരിചരണം
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് കാലികളിൽ ശ്വസനനിരക്കും വിയർപ്പും കൂടും. അന്തരീക്ഷ ഊഷ്മാവ് കൂടിയാൽ ശരീരത്തിലെ താപനില ഉയരും.ഇതിനാൽ കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി കാലികൾ ജീവൻ നിലനിറുത്താൻ ശ്രമിക്കും. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. അടിയന്തരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കുക മാത്രമാണ് ഈ അവസ്ഥയിൽ കാലികളെ രക്ഷിക്കാനുള്ള ഏക മാർഗം. ഒരു ദിവസം രണ്ട് വയസ് പ്രായമുള്ള പശുവിന് ഏകദേശം 32 ലിറ്റർ വെള്ളമെങ്കിലും കൊടുക്കണം. പരുത്തിക്കുരു, സോയാബീൻ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കൂടാതെ പച്ചപ്പുല്ല്, ഇലകൾ, ഈർക്കിൽ മാറ്റിയ ഓല എന്നിവ കൂടുതൽ നൽകണം. വൈക്കോൽ രാത്രി നൽകുന്നതാണ് അഭികാമ്യം.
പശുക്കളിലെ നിർജ്ജലീകരണ ലക്ഷണങ്ങൾ
വരണ്ട തൊലി
കുഴിഞ്ഞ കണ്ണുകൾ
വരളുന്ന മോണ
കൺപോളകൾ
തീറ്റയോട് വിരക്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |