പള്ളിക്കൽ: വിദ്യാലയങ്ങളിലെ വേനൽക്കാലക്യാമ്പുകൾ പലപ്പോഴും ഔപചാരികതയിൽ ഒതുങ്ങുമ്പോൾ മടവൂർ ഗവ.എൽ.പി.എസിലെ കുരുന്നുകളും അദ്ധ്യാപകരും അതിനെ വേറിട്ട തലത്തിലേക്കെത്തിച്ചിരിക്കുകയാണ്. തികഞ്ഞ ചിട്ടയോടും നിശ്ചയദാർഢ്യത്തോടും കഴിഞ്ഞ രണ്ട് വേനൽക്കാല ക്യാമ്പുകൾകൊണ്ട് അവർ തേച്ചുമിനുക്കിയെടുത്തത് 45 കുഞ്ഞു കലാപ്രതിഭകളുടെ കൂട്ടായ്മയായ കളിവണ്ടിയെന്ന നാടക സംഘത്തെയും ഒരുമണിക്കൂർ ദൈർഘ്യമുള്ള രണ്ട് സ്റ്റേജ് നാടകങ്ങളായ കഥവീടൊരു പുസ്തകവീട്, സ്നേഹമാണ് പ്രകൃതി എന്നിവയുമാണ്. നാടകങ്ങളുടെ രചനയും ഗാനങ്ങളും സംവിധാനവും ഒരുക്കിയത് പൂക്കോട് കലാലയം ഡയറക്ടർ കോഴിക്കോട് അബു മാഷാണ്. പ്രൊഫഷണൽ നാടകങ്ങളോട് കിടപിടിക്കാൻ പാകത്തിൽ തന്നെയാണ് കളിവണ്ടിയും ഒരുമണിക്കൂർ ദൈർഘ്യത്തിൽ രണ്ട് നാടകങ്ങളും വിവിധ സ്റ്റേജുകളിലായി അവതരിപ്പിക്കുന്നത്. പ്രതിഭകളെ കണ്ടെത്തി നാടകാവതരണത്തിലേക്കെത്തിക്കാൻ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ എസ്.അശോകനും സഹപ്രവർത്തകരും പി.ടി.എയും നന്നേ പരിശ്രമിച്ചിരുന്നു. പഠനത്തിലെ തിയേറ്റർ സാദ്ധ്യതകളെന്ന പ്രോജക്ട് ഒരു വെല്ലുവിളിയായിരുന്നെങ്കിലും ഈ സർക്കാർ വിദ്യാലയം അതേറ്റെടുത്ത് ഒഴിവു സമയങ്ങളിൽ ക്ലാസ് മുറികളെ ഒരു തിയേറ്റർ അന്തരീക്ഷമാക്കി, ചെറുതും വലുതുമായ പാഠഭാഗങ്ങളെ നാടകാവിഷ്കാരങ്ങളാക്കി മാറ്റുകയായിരുന്നു. വിദ്യാലയ പരിസരങ്ങളിലെ വേദികളിലും ഉത്സവപ്പറമ്പുകളിലുമായി അവതരിപ്പിച്ചുപോന്ന കളിവണ്ടിയുടെ ജൈത്രയാത്രയിപ്പോൾ ജില്ലയിലെ വിവിധയിടങ്ങളിലായി തുടരുകയാണ്. നാടകാസ്വാദകർ ഇരുകൈയും നീട്ടി ഈ കുട്ടി നാടകസംഘത്തെ സ്വീകരിച്ചുകഴിഞ്ഞു. വിദ്യാലയങ്ങൾ പുസ്തകപഠനത്തോടൊപ്പം സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ പ്രഖ്യാപിത ലക്ഷ്യം കൂടിയാണ് മടവൂരിലെ അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒരുമിച്ച് ഏറ്റെടുത്ത് വിജയമാക്കിയത്.
പ്രതികരണം: പ്രകൃതിയെ സ്നേഹിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായ കുഞ്ഞുകലാകാരന്മാർ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ്. അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
വക്കം ഷക്കീർ,
നാടക നടൻ, സംവിധായകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |