അടൂർ : തീറ്റയായി നൽകിയ അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനത്തിൽ വാസുദേവക്കുറുപ്പിന്റെയും പങ്കജവല്ലിയുടെയും പശുവും കിടാവുമാണ് കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ചത്തത്. പശുവിനും കിടാവിനും ദഹനക്കേടിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ മൃഗാശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി കുത്തിവയ്പ്പ് എടുത്തിരുന്നു. എന്നാൽ വ്യാഴാഴ്ച കിടാവ് ചത്തു, അടുത്ത ദിവസം തള്ളപ്പശുവും.
കുത്തിവയ്പ് നൽകാൻ എത്തിയ സംഘം വീടിന് സമീപം അരളിച്ചെടിയുടെ ഇലയും തണ്ടും കണ്ടിരുന്നു. അരളിച്ചെടിയിൽ നിന്നുണ്ടായ വിഷാംശമാണ് മരണകാരണമെന്ന് ഡോക്ടർക്ക് സംശയം തോന്നി. വലിയ അളവിൽ അരളിച്ചെടി പശുവിന്റെ ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
അയലത്തെ വീട്ടിൽ വെട്ടിക്കളഞ്ഞ ചെടികളുടെ തൂപ്പുകളോടൊപ്പം കിടന്ന അരളിച്ചെടിയുടെ ഇലയും തണ്ടും വീട്ടുകാർ നൽകുകയായിരുന്നു. ഇവർക്ക് മറ്റു രണ്ടുപശുക്കൾ കൂടിയുണ്ട്. ഇതിന് തൂപ്പുകൾ നൽകിയിരുന്നില്ല.
അരളിച്ചെടിയുടെ ഇലയും തണ്ടും പശുക്കൾ തിന്നതായി സ്ഥിരീകരിച്ചു. പശുക്കൾ ചാകാൻ കാരണം അരളിയിൽ നിന്നുള്ള വിഷബാധ ആകാമെന്നാണ് കരുതുന്നത്.
ഡോ.അനിത, വെറ്ററിനറി സർജൻ
15 ലിറ്റർ പാൽ കിട്ടിയിരുന്ന പശു
20 വർഷം മുൻപ് കണ്ണുകളുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതാണ് വാസുദേവക്കുറുപ്പിന്. വീടിന് സമീപമുള്ള മുറുക്കാൻ കട കൊണ്ട് ജീവിതം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടിയപ്പോൾ ഭാര്യ പങ്കജവല്ലിയാണ് പശുക്കളെ വളർത്താൻ തുടങ്ങിയത്. ജീവിക്കാനുള്ള വരുമാനം കിട്ടുമായിരുന്നു. രണ്ട് മക്കളെയും പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചു. ഇളയമകൾ മായ റവന്യൂ വകുപ്പിലാണ്. 15 ലിറ്റർ പാൽ ദിവസേന കറന്നിരുന്ന പശുവാണ് ചത്തത്. ഇൻഷ്വറൻസ് കിട്ടുമെന്ന് പ്രതീക്ഷയിലാണ് ദമ്പതികൾ.
നൊമ്പരമായി 'മിഠായി'
വാസുദേവക്കുറുപ്പിന്റെ കടയിലേക്ക് ഇടയ്ക്കിടെ ഒാടിവരുമായിരുന്നു പശുക്കിടാവ് 'മിഠായി'. കുറുപ്പ് മിഠായി നൽകിയാൽ അതും നുണഞ്ഞ് ചാടിത്തുള്ളി അമ്മയുടെ അടുത്തേക്ക് ഒാടും. മിഠായി തിന്നുന്നതിനാൽ അവൾ നാട്ടുകാർക്കും വീട്ടുകാർക്കും 'മിഠായി' എന്ന പ്രിയങ്കരിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |