മുണ്ടക്കയം: ജീവൻ പണയംവച്ചാണ് ഇതുവഴിയുള്ള കാൽനടയാത്ര. ഹൈറേഞ്ചിന്റെ കവാടമായ കല്ലേപ്പാലത്തിന് നടപ്പാലം വേണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിച്ച് നിൽക്കുമ്പോൾ യാത്രയും പേടിസ്വപ്നമാകുകയാണ്. തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞു. ഇടുക്കി, പത്തനംതിട്ട മണ്ഡലത്തിൽ പുതിയ എം.പിയോട് ജനങ്ങൾക്ക് ഒന്നേ പറയാനുള്ളൂ ഇനിയെങ്കിലും നടപ്പാലം യാഥാർത്ഥ്യമാക്കണം. പ്രായമായവരും, വിദ്യാർത്ഥികളുമടക്കമാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾക്കിടയിലൂടെ നടന്നുപോകുക അല്പം റിസ്കാണ്. കണ്ണൊന്ന് തെറ്റിയാൽ അപകടമുറപ്പ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി ദേശീയപാതയിൽ നിർണയിക്കുന്ന പ്രധാന പാലമായിതാനൽ ഇടതടവില്ലാതെയാണ് വാഹനങ്ങളുടെ വരവ്. രണ്ടു വാഹനങ്ങൾക്ക് മാത്രം കടന്നുപോകാനുള്ള വീതിയാണ് പാലത്തിനുള്ളത്. തിങ്ങിഞെരുങ്ങി വേണം കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ. രണ്ടു വലിയ വാഹനങ്ങൾ പാലത്തിലൂടെ ഒരുമിച്ചു കടന്നു പോയാൽ കൈവരിയോടു ചേർന്നു നിൽക്കേണ്ട ഗതികേടിലാണ്.
പ്രഖ്യാപനങ്ങൾ നിരവധി
പാലത്തിന് സമാന്തരമായി ഇരുമ്പ് നടപ്പാലം നിർമ്മിക്കുമെന്ന് ജനപ്രതിനിധികൾ നിരവധിത്തവണ പ്രഖ്യാപനം നടത്തി. പക്ഷെ ഒന്നും നടന്നില്ല. പ്രകടന പത്രികയിലടക്കം ഇടംനേടിയിട്ടും എന്ത് കൊണ്ട് യാഥാർത്ഥ്യമായില്ലെന്ന ചോദ്യത്തിന് നേതാക്കൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരമില്ല. പ്രഖ്യാപനങ്ങളും, വാഗ്ദാനങ്ങളുമല്ല സുരക്ഷിതമായി തങ്ങൾക്ക് സഞ്ചരിക്കാൻ നടപ്പാലമാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടികളടക്കം പാലത്തിലൂടെ കടന്നുപോകുന്നത് ഭീതിയോടെയാണ് നോക്കി നിൽക്കുന്നത്. വീതിയില്ലാത്ത പാലത്തിലൂടെയുള്ള കാൽനടയാത്ര ഏറെ അപകടഭീഷണി ഉയർത്തുകയാണ്. ഇതിന് പരിഹാരം കാണണം.
ജോമോൻ, മുണ്ടക്കയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |