കണ്ണൂർ: മാതമംഗലത്തെ അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന്റെ ഉടമസ്ഥർ വിനോദയാത്രയ്ക്ക് ശേഷം നാളെ തിരിച്ചെത്തും. ഇവർ എത്തിയാലുടൻ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വിശ്വസിച്ച് വീടുനോക്കാൻ ഏൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ചെയ്ത ക്രൂരകൃത്യം അന്നൂർ കൊരവയലിലെ ജിറ്റി ജോസഫിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മാതമംഗലം കുറ്റൂർ സ്വദേശിയായ ജിറ്റി പട്ടാളത്തിലായിരുന്നു. വിരമിക്കുമ്പോൾ ലഭിച്ച പണം കൊണ്ടാണ് വീടുവെച്ചത്. കൊവിഡിന് തൊട്ടു മുൻപാണ് പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. കുറ്റൂരിൽ ജിറ്റിയുടെ തറവാട് വീടിന് സമീപം താമസിക്കുന്ന സുദർശൻ പ്രസാദെന്ന ഷിജുവുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. നേരത്തെയും ദീർഘകാല യാത്രാ വേളകളിൽ വീട്ടിന്റെ സംരക്ഷണ ചുമതല ഏൽപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വീട്ടിൽ വില കൂടിയ ഇനത്തിലുള്ള പട്ടികൾ ഉള്ളതുകൊണ്ട് അതിനു ഭക്ഷണം കൊടുക്കലായിരുന്നു മുഖ്യമായി ചെയ്യേണ്ടിയിരുന്നത്. ഇത്തവണ വിമുക്തഭടന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ക്രൂയിസ് യാത്രയിൽ പങ്കെടുക്കാൻ കുടുംബ സമേതം മുംബയിലേക്ക് പോകുമ്പോൾ ഷിജുവിനെ പതിവു പോലെ ഏൽപ്പിക്കുകയായിരുന്നു. ആ വീട്ടിലേക്കാണ് അനിലയെ കൂട്ടിക്കൊണ്ടുവന്ന് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
വിനോദയാത്ര ആസ്വദിക്കാനാവാതെയാണ് വീട്ടുടമസ്ഥർ നാട്ടിലേക്ക് മടങ്ങുന്നത്. പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ വീട് ബന്തവസ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |