കൊല്ലം: ഭാര്യയെും മകളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ കാരണം തിരക്കി പൊലീസ്. കടബാദ്ധ്യതയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീജു അപകടനില തരം ചെയ്തതിനെ തുടർന്ന് പരവൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തി.
കടം മൂലമാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നും പ്രീതയോട് ആലോചിച്ചാണ് ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചതെന്നുമാണ് ശ്രീജു പൊലീസിന് നൽകിയ മൊഴി. വാർഡ് മെമ്പർ സജീഷിനോടും ശ്രീജു ഇക്കാര്യം പറഞ്ഞു. ശ്രീജുവിന്റെ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല.
ചാത്തന്നൂർ എ.സി.പി ബിജു.വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിദേശത്തായിരുന്ന ശ്രീജു കൊവിഡ് കാലത്താണ് നാട്ടിലെത്തിയത്. മേസ്തിരിപ്പണി ചെയ്താണ് പിന്നീട് കുടുംബം പോറ്റിയത്. ദുശ്ശീലങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പരവൂർ കൂനയിൽ സ്വദേശിയായ ശ്രീജു പൂതക്കുളത്തെ പ്രീതയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ശ്രീജുവിന്റെയും പ്രീതയുടെയും ബാങ്ക് അക്കൗണ്ട്, ഫോൺ കോളുകൾ ഉൾപ്പെടെ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മകൻ ശ്രീരാഗ് അപകടനില തരണം ചെയ്‌തെങ്കിലും വെന്റിലേറ്ററിൽ തുടരുകയാണ്. സ്ഥിതി മെച്ചപ്പെടുന്നതോടെ മൊഴി രേഖപ്പെടുത്തും. ഇതോടെ സംഭവങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |