അടൂർ : ഏനാത്ത് ഓന്തിപ്പുഴ തോടിന് കുറുകെയുള്ള പാലം തൂൺ ഇളകിമാറി അപകടത്തിലായി. ഇളങ്ങമംഗലം നിവാസികൾക്ക് കളമല വഴി എളുപ്പത്തിൽ ഏനാത്തേക്ക് എത്താൻ സാധിക്കുന്ന യാത്രമാർഗമാണിത്. വീതികുറഞ്ഞ പഴയ കോൺക്രീറ്റ് നടപ്പാലത്തിലൂടെ കാൽ നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും കടന്ന് പോകുന്നുണ്ട്. തോട്ടിലുള്ള ഏക തൂണാണ് ഇളകിയിരിക്കുന്നത്. ഇരുവശത്തെ സംരക്ഷണഭിത്തികളും പൊളിഞ്ഞിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളില്ലാത്ത ഇളങ്ങമംഗലം നിവാസികൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ പാലം. കല്ലടയാറിന്റെ കൈവഴിയായി ഏനാത്ത് കടവിനടുത്ത് വന്നുചേരുന്നതാണ് ഓന്തിപ്പുഴ തോട്.
എട്ടുവർഷം മുൻപ് അടൂരിൽ നിന്ന് പട്ടാഴി വഴി കൊട്ടാരക്കരയ്ക്കുള്ള കെ.എസ്.ആർ.ടി.സി മിനി ബസുകൾ ഇളംങ്ങമംഗലത്തൂടെ സർവീസ് നടത്തിയിരുന്നു. എന്നാൽ ബസ് സർവീസ് വരുമാന നഷ്ടത്തെ തുടർന്ന് നിറുത്തിയത്തോടെ ഇളങ്ങമംഗലത്ത് നിന്ന് ഏനാത്തേക്ക് കടക്കാൻ ഓന്തിപ്പുഴ തോട് കടക്കേണ്ടതായി വന്നു. പാലം തകർന്നാൽ കിലോമീറ്ററുകൾ ചുറ്റി ഏനാത്ത് എത്തണമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ.
പുതിയ പാലത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് . സെൻട്രൽ ഫിനാൻസ് കമ്മിഷൻ ഗ്രാന്റിൽ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പർമാർക്ക് ലഭിക്കുന്ന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിട്ടുള്ളത്.
പഴയ പാലം നിലനിറുത്തിക്കൊണ്ട് നാല് ചക്ര വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന വലിയ പാലം പണിത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
ആർ.വിവേക്, നാട്ടുകാരൻ
ജൂണിൽ പുതിയ പാലത്തിന്റെ പണി തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികളും നടക്കും. ജനങ്ങളുടെ ആശങ്കകൾക്ക് ഉടൻ പരിഹാരം ആകും.
വിനോദ് തുണ്ടത്തിൽ
ഏഴംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |