തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (ഡോ. കെ.പി. യോഹന്നാൻ -74 ) അന്തരിച്ചു. അമേരിക്കയിലെ ടെക്സാസിൽ ചൊവ്വാഴ്ച പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ മെത്രാപ്പൊലീത്ത ഡാലസിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധികൃതർ അറിയിച്ചു.
അന്തിമ ശുശ്രൂഷകൾ പിന്നീട്. നാലു ദിവസം മുമ്പാണ് അമേരിക്കയിലെത്തിയത്. 1950 മാർച്ച് എട്ടിന് നിരണം കടപ്പിലാരിൽ കുടുംബത്തിലാണ് ജനനം. മാർത്തോമ സഭയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസശേഷം സുവിശേഷവേലയിലേക്ക് തിരിഞ്ഞു. 1966ൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു. 1974ൽ അമേരിക്കയിൽ ദൈവശാസ്ത്ര പഠനത്തിനു പോയി. ജർമ്മൻ സുവിശേഷക ഗിസിലയെ വിവാഹം ചെയ്തു.
1979ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന സുവിശേഷ സംഘടനയ്ക്ക് രൂപം നൽകി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്സ് ചർച്ച് സ്ഥാപിച്ചു. 2003ൽ സ്ഥാപക ബിഷപ്പായി. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത എന്ന പേര് സ്വീകരിച്ചു. തിരുവല്ല കുറ്റപ്പുഴയിൽ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തോടു ചേർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് സ്ഥാപിച്ചു. 52 ബൈബിൾ കോളേജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. തിരുവല്ലയിൽ 200 ഏക്കറിൽ ജൈവോദ്യാനം രൂപീകരിച്ചു. ഇരുന്നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |