തിരുവനന്തപുരം: 'അമ്മേ, ഞാൻ ജയിച്ചു...ഫുൾ എ പ്ലസ് വാങ്ങിയാ ജയിച്ചേ...അച്ഛൻ ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടാവുമല്ലേ...' എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിലെ നിവേദ്യ.ആർ.മോഹൻ സ്കൂളിലെത്തി പരീക്ഷാഫലം അറിഞ്ഞതിന് പിന്നാലെ അമ്മയെ ഫോണിൽ വിളിച്ച് പറഞ്ഞതിങ്ങനെ. തൈയ്ക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന അമ്മ ധന്യ അങ്ങേത്തലയ്ക്കൽ തേങ്ങലടക്കി.നിവേദ്യയ്ക്കും കണ്ണീരടക്കാനായില്ല. 2021ലാണ് നിവേദ്യയുടെ അച്ഛൻ രാജ്മോഹന് കൊവിഡ് ബാധിക്കുന്നത്.വേഗം സുഖപ്പെടുമെന്ന് കരുതിയെങ്കിലും രോഗം വശളായി.ആശുപത്രിക്കിടക്കയിൽ അച്ഛൻ നിവേദ്യയോട് ആകെ പറഞ്ഞത് 'പഠിച്ച് മിടുക്കി ആകണം... പത്താം ക്ലാസിൽ ഫുൾ മാർക്ക് വാങ്ങണം...' എന്നായിരുന്നു.മുമ്പ് ഫുൾ എ പ്ലസിന്റെ കാര്യ അച്ഛൻ പറയുമ്പോൾ നിവേദ്യയ്ക്ക് ദേഷ്യം തോന്നുമായിരുന്നു.മറ്റുള്ളവരുമായി താരതമ്യം ചെയ്ത് മാർക്ക് നേടാൻ വയ്യെന്ന് തീർത്തുപറഞ്ഞു.എന്നാൽ, അച്ഛൻ പോയപ്പോൾ അവസാന ആഗ്രഹം സാധിക്കുമെന്ന് നിവേദ്യ മനസിലുറപ്പിച്ചു.റിസൾട്ട് വന്നപ്പോൾ ആദ്യം ഓർത്തതും അച്ഛനെ. സ്കൂളിലെത്തി കൂട്ടുകാരുമായി സന്തോഷം പങ്കിട്ട ശേഷം നേരെ ആശുപത്രിയിലേയ്ക്ക് പോയി. അയൽവാസി രാജിയും ഒപ്പമുണ്ടായിരുന്നു.രണ്ടാഴ്ചയ്ക്ക് ശേഷമേ അമ്മ ഡിസ്ചാർജ് ആവുകയുള്ളു. ഇപ്പോൾ തിരുമല ഓടാൻകുഴിയിലാണ് താമസം.
മോഹം കായികമേഖല
പ്ലസ് വണിന് ഹ്യുമാനിറ്റീസ് എടുക്കാനാണ് നിവേദ്യയുടെ മോഹം.ആലപ്പുഴയിലായിരുന്നു ജനിച്ചതും വളർന്നതും.അച്ഛന്റെ ഐ.ടി ജോലി സംബന്ധമായാണ് തിരുവനന്തപുരത്തേക്ക് വന്നത്.ആദ്യം പാറശാലയിലായിരുന്നു താമസം.എക്സ്ട്രാ ക്ലാസെടുത്ത് പഠനത്തിന് സഹായിച്ചത് അദ്ധ്യാപകരാണെന്ന് നിവേദ്യ പറയുന്നു.കായിക മേഖലിയലേയ്ക്ക് പോകാനാണ് നിവേദ്യയുടെ ആഗ്രഹം. ക്രിക്കറ്റും ഫുട്ബാളും ഏറെ ഇഷ്ടമാണ്. എങ്കിലും കുടുംബത്തിന്റെ പിന്തുണ നോക്കി പ്ലസ്ടു കഴിഞ്ഞ് തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |