ന്യൂഡൽഹി: രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നും മുസ്ളീങ്ങൾ കൂടുന്നുവെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സി-പിഎം) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വന്ന റിപ്പോർട്ടിനെ ചൊല്ലി ഭരണ - പ്രതിപക്ഷങ്ങൾ തമ്മിൽ വാക്‌പോരും തുടങ്ങി.
1950-2015കാലത്ത് ഹിന്ദു ജനസംഖ്യയുടെ വിഹിതം 7.82 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട് (84.68 ശതമാനത്തിൽ 78.06 ആയി). മുസ്‌ലിംകളുടേത് 1950ൽ 9.84 ശതമാനമായിരുന്നത് 2015 ൽ 14.09 ശതമാനമായി (43.15 ശതമാനം വർദ്ധന). ക്രിസ്ത്യൻ ജനസംഖ്യ 2.24 ശതമാനത്തിൽ നിന്ന് 2.36 ശതമാനമായി (5.38 ശതമാനം വർദ്ധനവ്).
ഭൂരിപക്ഷ ജനസംഖ്യയുടെ കുറയുന്നതും ന്യൂനപക്ഷങ്ങൾ വർദ്ധിക്കുന്നതും നയ പരിപാടികളും രാഷ്ട്രീയ തീരുമാനങ്ങളും സാമൂഹിക പ്രക്രിയകളും ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങൾ കൂടുന്നത് ഇന്ത്യയിൽ വൈവിധ്യം വളർത്തുന്നതിന് അനുകൂലമാണെന്ന് തെളിയിക്കുന്നതായും 'മത ന്യൂനപക്ഷങ്ങളുടെ വിഹിതം: രാജ്യമെമ്പാടുമുള്ള അവലോകനം (1950-2015)"എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. ഇ.എ.സി-പി.എം അംഗം ഷാമിക രവിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജൈനർ കുറഞ്ഞു
ജെെനർ- 0.45 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായി
സിക്കുകാർ- 1.24 ശതമാനത്തിൽ നിന്ന് 1.85 ശതമാനമായി
പാഴ്‌സി- 0.03 ശതമാനത്തിൽ നിന്ന് 0.004 ശതമാനമായി
ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഭൂരിപക്ഷ മതവിഭാഗം വർദ്ധിച്ചു.
ബംഗ്ലാദേശിൽ 18 ശതമാനവും പാകിസ്ഥാനിൽ 10 ശതമാനവും മുസ്ളിം ജനസംഖ്യ വർദ്ധിച്ചു
'റിപ്പോർട്ട് വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നായിരിക്കും. ഇന്ത്യയിലെ ബഹുസ്വരതയും വൈവിധ്യവും ആർ.എസ്.എസും ബി.ജെ.പിയും ഇഷ്ടപ്പെടുന്നില്ല".
- എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി
'കോൺഗ്രസ് ഭരിച്ചാൽ ഹിന്ദുക്കൾക്ക് ഒരു രാജ്യം ഉണ്ടാകില്ല. പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണം ഇതാണ് നൽകിയത്".
- അമിത് മാളവ്യ, ബി.ജെ.പി
'ഹിന്ദു ജനസംഖ്യ കുറയുന്നതിന് കോൺഗ്രസാണ് ഉത്തരവാദി. പാർട്ടിയുടെ മുസ്ലിം പ്രീണന നയങ്ങളാണ് മുസ്ലിം ജനസംഖ്യ ഉയരാൻ കാരണം".
- കേശവ് പ്രസാദ് മൗര്യ, യു.പി ഉപപമുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |