തിരുവനന്തപുരം: കൊടുംവരൾച്ചയിലും തലസ്ഥാന നഗരത്തിലെ ജനങ്ങൾക്ക് കുടിവെള്ളം മുട്ടാതിരുന്നത് ജല അതോറിട്ടിയുടെ വാട്ടർ മാനേജ്മെന്റ് കാരണം. നഗരത്തിലേക്കുള്ള ഏക കുടിവെള്ള സ്രോതസായ പേപ്പാറയിലെ ഡാമിൽ ജലനിരപ്പ് മുൻവർഷത്തെ അപേക്ഷിച്ച് രണ്ടുമീറ്ററോളം താഴ്ന്നെങ്കിലും പരമാവധി വെള്ളം സംരക്ഷിക്കാനുള്ള നടപടികൾ ഉറപ്പാക്കിയതാണ് ജല അതോറിട്ടിക്ക് അനുഗ്രഹമായത്.അനാവശ്യമായി വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പുവരുത്താനും അധികൃതർക്കായി. ഉദ്യോഗസ്ഥ തലത്തിലെ കൃത്യമായ ഇടപെടലലും തുണയായി.വർഷങ്ങളായി നഗരത്തിലെ 10 ലക്ഷം വരുന്ന ജനങ്ങളുടെ ദാഹമകറ്റുന്നത് പേപ്പാറയിലെ ജലം ഉപയോഗിച്ചാണ്.
നിലവിൽ 98.40 മീറ്റർ വെള്ളമാണ് പേപ്പാറ ഡാമിലുള്ളത്. 48 ദിവസത്തേക്ക് കൂടി ഈ ജലം തികയും. കഴിഞ്ഞ വർഷം ഇതേസമയം 100.85 മീറ്ററായിരുന്നു പേപ്പാറയിലെ ജലനിരപ്പ്. ജൂണിൽ കാലവർഷം എത്തുമെന്നതിനാൽ ജലഅതോറിട്ടിക്ക് വെള്ളത്തെക്കുറിച്ച് ആശങ്കയില്ല. പ്രതിദിനം 350 ദശലക്ഷം ലിറ്റർ ജലമാണ് നഗരത്തിലേക്ക് എത്തിക്കുന്നത്.ഡാമിലെ വൈദ്യുതോത്‌പാദനത്തിനുശേഷം മിച്ചമുള്ള ജലമാണ് ശുദ്ധീകരിച്ച് അരുവിക്കര വഴി പൈപ്പുകളിലൂടെ നഗരത്തിന്റെ ദാഹമകറ്റാൻ ഉപയോഗിക്കുന്നത്. ഡാമിന്റെ പരമാവധി ശേഷി 110.50 മീറ്ററാണ്. ഇപ്പോൾ 107 മീറ്ററിലാണ് ജലം സംഭരിക്കുന്നത്.പരമാവധിയാക്കാൻ ജലഅതോറിട്ടി നൽകിയ അപേക്ഷയിൽ 13ന് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.റിപ്പോർട്ട് പിന്നീട് ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും.തുടർന്ന് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കും.
നെയ്യാർ പദ്ധതിയും
കുടിവെള്ളം മുട്ടാതിരിക്കാൻ നെയ്യാർ ഡാമിൽ 120 എം.എൽ.ഡിയുടെ കുടിവെള്ള പ്ളാന്റ് സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. 2015ലെ പദ്ധതിയാണിതെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.നെയ്യാർ ഡാമിലെ സഫാരി പാർക്കിനുസമീപം ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കർ സ്ഥലത്താണ് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റും അടങ്ങിയ നെയ്യാർ ജലസംഭരണി സ്ഥാപിക്കുന്നത്.നെയ്യാറിൽ ശുദ്ധീകരിക്കുന്ന വെള്ളം വീണ്ടുമൊരു പമ്പിംഗ് കൂടാതെ 24 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർ ഹെഡ് ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |