പങ്കെടുത്ത 16 പേരിൽ ആറ് പേർ വിജയിച്ചു
കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ 2 മുതൽ നടക്കുന്ന ബഹിഷ്കരണ സമരങ്ങൾക്കിടെ, ചടയമംഗലത്ത് ഇന്നലെ ടെസ്റ്റ് നടന്നു. സ്ലോട്ട് ലഭിച്ച 30 പേരിൽ 16 പേർ പങ്കെടുത്തു. ആറു പേർ മാത്രം വിജയിച്ചു.
നേരത്തെ സമരത്തിൽ നിന്നു പിന്മാറിയ സി.ഐ.ടി.യുവിൽ ഉൾപ്പെട്ട ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഇൻസ്ട്രക്ടർമാരുമാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. ഈ പ്രദേശത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകളെല്ലാം സി.ഐ.ടി.യുവിൽ ഉൾപ്പെട്ടവരായതിനാൽ പ്രതിഷേധങ്ങളും എതിർപ്പുകളും ഉണ്ടായില്ല. എച്ചും എട്ടും എടുക്കുന്നതിന് മുൻപ് റോഡ് ടെസ്റ്റ് നടത്തണമെന്ന പരിഷ്കാരം മാത്രമാണ് ഇവിടെ നടപ്പാക്കിയത്. അതേ സമയം കൊല്ലം ജില്ലയിലെ മറ്റെല്ലാ കേന്ദ്രങ്ങളിലും ടെസ്റ്റ് ബഹിഷ്കരിച്ച് ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
സ്വന്തം കാറിലെത്തി വിജയിച്ചു
കൊല്ലം ആർ.ടി ഓഫീസിന്റെ കീഴിലുള്ള ജില്ലാ കേന്ദ്രത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രമായ ആശ്രാമം മൈതാനത്ത് ഇന്നലെ ഒരാൾ സ്വന്തം കാറുമായെത്തി ടെസ്റ്റിൽ പങ്കെടുത്ത് പാസായി. പ്രതിഷേധക്കാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ടെസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |