തേവലക്കര: തേവലക്കരയിൽ സ്വകാര്യ വ്യക്തി കൈയേറിയ പുറമ്പോക്ക് ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര ആലയിൽ ഇറക്കത്ത് ബ്ലോക്ക് നമ്പർ 15ൽ റീ സർവേ നമ്പർ 174/15ൽപ്പെട്ട നാലരസെന്റ് ഭൂമിയാണ് കളക്ടറുടെയും കരുനാഗപ്പള്ളി ഭൂരേഖാ തഹസീൽദാറുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരിച്ചുപിടിച്ചത്. തേവലക്കര പടിഞ്ഞാറ്റക്കരയിൽ, പറത്തറയിൽ വീട്ടിൽ ഹയറുനിസ, സമീർ , അലിയാരു കുഞ്ഞ് എന്നിവർ കൈയേറി മതിൽകെട്ടിയ ഭൂമിയാണ് സർക്കാർഅധീനതയിലാക്കിയത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ അലിയരുകുഞ്ഞ് കളക്ടർക്കും ലാന്റ് റവന്യു കമ്മിഷണർക്കും നൽകിയ അപ്പീൽ പരാതികൾ തള്ളിയ സാഹചര്യത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയിലേക്ക് അധികൃതർ നീങ്ങിയത്. ഡെപ്യൂട്ടി തഹസിൽദാർ എ. സിദ്ദിഖ് കുട്ടി, തേവലക്കര വില്ലേജ് ഓഫീസർ പി.ആർ.ഉല്ലാസ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർമാരായ എം.സാബു എന്നിവരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ച് സർക്കാർ അധീനതയിൽ ഏറ്റെടുത്തത്. തുടർന്ന് സർക്കാർ വക ഭൂമി എന്ന ബോർഡും സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |