കൊച്ചി: തൃപ്പൂണിത്തുറയിൽ പിതാവിനെ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശിച്ചു.
വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഏരൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷൺമുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൂന്ന് ദിവസം മുൻപാണ് വീട്ടിൽ നിന്ന് മകൻ പോയത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് പിതാവിനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികെയെത്തുമ്പോൾ ഉപേക്ഷിച്ച പിതാവിനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്. ഡ്രെെവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കിടപ്പുരോഗിയായ പിതാവിനെ അജിത്ത് നോക്കുന്നില്ലെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നം കാരണമാണ് പിതാവിനെ നോക്കാൻ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് പറഞ്ഞത്. രണ്ട് സഹോദരിമാരെയും പിതാവിനെ കാണാൻ അനുവദിച്ചിരുന്നില്ലെന്ന് സഹോദരി നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിൽ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് പിതാവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും അജിത്ത് സാധനങ്ങൾ മാറ്റിയത് അറിഞ്ഞിരുന്നില്ലെന്നും രണ്ട് ദിവസത്തിനകം താമസം മാറുമെന്ന് അജിത്ത് പറഞ്ഞിരുന്നതായും വീട്ടുടമ പൊലീസിനോട് പറഞ്ഞു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |