ആലപ്പുഴ: പട്ടാപ്പകൽ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റ വള്ളികുന്നത്ത് നാട്ടുകാരും വനംവകുപ്പും ജാഗ്രതയിൽ. ആക്രമണകാരിയായ കാട്ടുപന്നിയെ ഇനിയും കണ്ടെത്തിയിട്ടില്ല. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേരിൽ രണ്ടുപേർ ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ കളത്തിവടക്കതിൽ അശോകനാണ് (58) മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെയായിരുന്നു നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണത്തിന്റെ തുടക്കം. ചേന്ദങ്കരഭാഗത്ത് കനാലിലൂടെ ഒഴുകിവന്ന കാട്ടുപന്നിയാണ് തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
പാഞ്ഞെത്തിയ കാട്ടുപന്നി ആദ്യം സുനിതയെ തളളിയിട്ടു. പിന്നാലെ വാസുദേവന് നേരെചീറിയടുത്തു. രക്ഷപ്പെടാൻ ശ്രമിക്കവെ വീണാണ് വാസുദേവന് പരിക്കേറ്റത്. ഇവർ ബഹളംവച്ചതോടെ ഭയന്നോടിയ പന്നി, അശോകനെയും ആക്രമിക്കുകയായിരുന്നു. കാൽമണിക്കൂർ കഴിഞ്ഞാണ് കാച്ചിലിനും ചേനയ്ക്കും വളമിടാനെത്തിയ ഉദയന് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി വിദഗ്ദ്ധനും ഇന്നലെ വൈകുന്നേരം വരെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല. പുഞ്ചയുടെ മറുകരയിലെ കാട്ടിൽ ഒളിച്ചിട്ടുണ്ടാകാമെന്നാണ് നാട്ടുകാരുടെ സംശയം. അതേസമയം, കാട്ടുപന്നി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ വനംവകുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.
ഞെട്ടൽ മാറാതെ
കരുണാകരൻ
"അലറി വിളിച്ചായിരുന്നു ആ വരവ്. വലതുകാലിന്റെ തുടയിൽ കുതിച്ചുപാഞ്ഞുവന്നിടിച്ചപ്പോൾ ഞാൻ വേദനകൊണ്ട് പുളഞ്ഞുപോയി" വളളികുന്നം ചേന്ദങ്കരയിൽ കാട്ടുപന്നി ആക്രമണത്തിന് ഇരയായ പുത്തൻവീട്ടിൽ കരുണാകരന് (85) ഇപ്പോഴും നടുക്കം മാറിയിട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ രാത്രിയാണ് കരുണാകരൻ വീട്ടിലെത്തിയത്. തുടയിൽ പന്നികടിച്ചുണ്ടായ മുറിവ് തുന്നലിട്ടിരിക്കുകയാണ്. പറമ്പിൽ നിന്ന് മടങ്ങുമ്പോഴാണ് ചേന്ദങ്കര ക്ഷേത്രത്തിന് സമീപത്തെ കനാലിൽ നിന്ന് കരകയറിയ കാട്ടുപന്നി തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ചശേഷം കരണാകരന് നേരെ ചീറിച്ചെന്നത്. കരുണാകരനെ കടിച്ചുകുടഞ്ഞശേഷമാണ് തൊട്ടടുത്ത പറമ്പിൽ കൃഷിപ്പണിയിലായിരുന്ന കളത്തിവടക്കതിൽ അശോകന് (58) നേരെ കുതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |