കോന്നി: കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങി മനുഷ്യജീവനും കാർഷികവിളകൾക്കും നാശം വരുത്തുമ്പോൾ ശ്രീലങ്കയിലെ പിന്നവാല മാതൃകയിലുള്ള എലിഫന്റ് സാഞ്ച്വറി നടപ്പാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. 2015 ൽ കോന്നി വനം ഡിവിഷനിൽ വനം വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണിത്. പദ്ധതി നടപ്പിലായിരുന്നെകിൽ നാട്ടിൽ ശല്യമാകുന്ന കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ഇവിടെ തുറന്നുവിടാൻ കഴിയുമായിരുന്നു. വിശാലമായ വനമേഖലയിൽ മതിലുകൾക്കുള്ളിലാണ് നിർദ്ദിഷ്ട സാഞ്ച്വറി . ആനകളെ വിനോദസഞ്ചാരികൾക്ക് കാണാനുള്ള അവസരവും ലഭിക്കുമായിരുന്നു. അതിലൂടെ അടവി ഇക്കോ ടുറിസം പദ്ധതിക്ക് കൂടുതൽ പ്രാധാന്യവും കൈവരുമായിരുന്നു.
300 ഏക്കറിൽ സ്വാഭാവിക വനത്തിൽ കഴിയുന്ന ആനകൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടും ഉണ്ടാവില്ല. കോന്നി വനം ഡിവിഷനിലെ അടവിയിൽ പദ്ധതി ആരംഭിക്കാൻ 2015 ലാണ് വനം വകുപ്പ് വിഭാവനം ചെയ്തത്. അതിർത്തിയിൽ സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് 300 ഏക്കറിൽ വനത്തിൽ ആനകളെ തുറന്നുവിടാനായിരുന്നു ലക്ഷ്യം. അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ഭക്ഷ്യമന്ത്രിയായിരുന്ന കോന്നി എം.എൽ.എ അടൂർ പ്രകാശും , ജില്ലാ കളക്ടറായിരുന്ന ഹരി കിഷോറും കോന്നി ഡി.എഫ്.ഒ ആയിരുന്ന പ്രദീപ് കുമാറും ചേർന്നാണ് പദ്ധതി വിഭാവനം ചെയ്തത് . അംഗവൈകല്യം സംഭവിച്ചതും കാട്ടിൽ ഒറ്റപ്പെട്ടതും പ്രശ്നക്കാരുമായ ആനകളെ ഇവിടെ പാർപ്പിക്കാനുള്ള പ്രാഥമിക ആലോചനകളും നടന്നു. വനത്തിന്റെ സ്വാഭാവികതയിൽ ആനകൾക്ക് വിഹരിക്കാനും ഇവയെ സഞ്ചാരികൾക്ക് നേരിട്ട് കാണാനും കഴിയുന്ന രീതിയിലായിരുന്നു പദ്ധതി. പക്ഷേ തുടർ നടപടി ഉണ്ടായില്ല.
പ്രയോജനം
കാട്ടാന ശല്യത്തിന് പരിഹാരം
വിനോദ സഞ്ചാര മേഖലയിൽ ഉണർവ്
പിന്നവാല സാഞ്ച്വറി
ശ്രീലങ്കൻ കാടുകളിൽ അവശനിലയിലോ ഉപേക്ഷിക്കപ്പെട്ട നിലയിലോ കണ്ടെത്തുന്ന ആനകളെ സംരക്ഷിക്കാനുള്ള സങ്കേതമാണ് പിന്നവാല സാഞ്ച്വറി. ഇപ്പോൾ മൂന്നു തലമുറകളിലേതായി 93 ആനകളുണ്ട്. 25 ഏക്കറിലാണ് സാഞ്ച്വറി. സ്വഭാവിക വനമായതിനാൽ ആനകൾക്ക് ദോഷകരമല്ല.
300 ഏക്കർ
93 ആനകൾ
-------------------
കോന്നിയിൽ പദ്ധതി വിഭാവനം ചെയ്തത് 2015ൽ
---------------------
മലയോരമേഖലയിൽ കാട്ടാനകൾ ജനജീവിതത്തിന് ഭീഷിണിയാവുകയാണ്. സംസ്ഥാന സർക്കാർ അടവിയിൽ എലിഫന്റ് സാഞ്ച്വറി നടപ്പിലായിരുന്നെകിൽ ഇതിനു ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നു.
പി ജി രവീന്ദ്രൻ ( കർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |