SignIn
Kerala Kaumudi Online
Saturday, 27 July 2024 8.07 AM IST

'അവർ സ്‌ത്രീകളായിരുന്നുവെങ്കിൽ ഭോഗിക്കാൻ ശ്രമിച്ചതിനാലാണ് സിനിമകൾ പുറത്തിറക്കാത്തതെന്ന് പറയുമായിരുന്നു'

sanal-kumar-sasidharan

നടന്മാരായ ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, കയറ്റം, വഴക്ക് എന്നീ സിനിമകൾ പുറത്തിറങ്ങാത്തത് ചവറ് സിനിമകൾ ആയതുകൊണ്ടാണെന്ന വ്യാഖാനങ്ങൾ ചെലവാകുന്നതല്ല എന്ന് സനൽ കുമാ‌ർ പറഞ്ഞു.

ഈ സിനിമകൾ ചെയ്യാൻ താരങ്ങൾ തന്നെ സമീപിക്കുകയായിരുന്നു. ജോജുവും ടൊവിനോയും സ്ത്രീകൾ ആയിരുന്നെങ്കിൽ താൻ അവരെ ഭോഗിക്കാൻ ശ്രമിച്ചതുകൊണ്ടാണ് സിനിമകൾ അവർ പുറത്തിറക്കാത്തത് എന്ന് സിൽബന്തികൾക്ക് പറയാമായിരുന്നു. അത് സാദ്ധ്യമല്ലാത്തതുകൊണ്ടാണ് സിനിമ ചവറാണ്, തനിക്ക് ഭ്രാന്താണ് എന്നൊക്കെയുള്ള ജല്പനങ്ങൾ നടത്തുന്നതെന്നും സംവിധായകൻ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചോല, കയറ്റം, വഴക്ക് ഈ മൂന്നു സിനിമകളും ജനങ്ങളിൽ എത്തുന്നതിൽ നിന്ന് തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇത്രകാലത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴും ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത് ഈ സിനിമകൾ മൂന്നും ഇപ്പോഴും പുതിയത് തന്നെയാണ് എന്നതാണ്.

ഈ സിനിമകൾ മേളകളിൽ ഒന്നും കയറിപ്പറ്റാതിരിക്കാൻ പരമാവധി ശ്രമങ്ങൾ നടന്നിട്ടും മൂന്നു സിനിമകളും ശ്രദ്ധേയമായ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ചലച്ചിത്ര അവാർഡുകളിൽ നിന്ന് പുറം തള്ളാൻ കഴിയുന്നത്ര ശ്രമങ്ങളുണ്ടായി എങ്കിലും എല്ലാ സിനിമകൾക്കും എന്തെങ്കിലുമൊക്കെ അവാർഡുകൾ ലഭിച്ചു. ചോലക്ക് മികച്ച നടി, മികച്ച സഹനടൻ, ശബ്ദസംവിധാനത്തിനുള്ള ജൂറി മെൻഷൻ, സംവിധാനത്തിനുള്ള ജൂറി മെൻഷൻ എന്നിവ ലഭിച്ചു. കയറ്റത്തിന് മികച്ച ഛായാഗ്രഹണം , മികച്ച കളർ കറക്ഷൻ എന്നിവയ്ക്ക് അവാർഡ് ലഭിച്ചു. വഴക്കിനും മികച്ച ഛായാഗ്രഹണം, കളർ കറക്ഷൻ, ബാലതാരം, വിഷ്വൽ ഇഫക്ട്സ് എന്നിവയ്ക്ക് അവാർഡ് ലഭിച്ചു.

അതുകൊണ്ടുതന്നെ ചവറു സിനിമകളായതുകൊണ്ടാണ് പുറത്തിറങ്ങാത്തത് എന്ന വ്യാഖ്യാനങ്ങൾ ചെലവാകുന്നതല്ല. എനിക്ക് ഭ്രാന്താണ് തുടങ്ങിയ ജല്പനങ്ങൾ ഇനിയും നടത്തിക്കൊണ്ടിരിക്കുന്നതിലും അർത്ഥമില്ല. പൂർത്തിയാകുന്ന എല്ലാ സിനിമകളും വെളിച്ചം കാണുന്ന പുതിയകാലത്ത് എന്തുകൊണ്ട് സനൽ കുമാർ ശശിധരന്റെ സിനിമകൾ മാത്രം പുറത്തിറങ്ങുന്നില്ല എന്നതിന് പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തേണ്ടിവരും. ഈ മൂന്ന് സിനിമകളും ചെയ്യാൻ താരങ്ങൾ എന്നറിയപ്പെടുന്ന ഇവരുടെ ആരുടേയും പിന്നാലെ ഞാൻ പോയതല്ല. എന്റെയൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുകൊണ്ട് എന്നെ സമീപിക്കുകയായിരുന്നു ഇവരെല്ലാം.

ജോജുവും ടോവിനോയും സ്ത്രീകൾ ആയിരുന്നെങ്കിൽ ഞാൻ അവരെ ഭോഗിക്കാൻ ശ്രമിച്ചതുകൊണ്ടാണ് സിനിമകൾ അവർ പുറത്തിറക്കാത്തത് എന്ന് സിൽബന്ധികൾക്ക് പറയാമായിരുന്നു. അത് സാധ്യമല്ലാത്തതുകൊണ്ടാണ് സിനിമ ചവറാണ് എനിക്ക് പ്രാന്താണ് എന്നൊക്കെയുള്ള ജല്പനങ്ങൾ.

സത്യത്തിൽ പുറത്തിറങ്ങാത്തതായി നാലാമതൊരു സിനിമ കൂടിയുണ്ട്. ചോലയുടെ തമിഴ് പതിപ്പായ "അല്ലി" ആയിരുന്നു അത്. ഒരു സിനിമയും വെറുതെ ഉണ്ടായി വരുന്നതല്ല. എല്ലാത്തിനും പിന്നിൽ നിരവധി മനുഷ്യരുടെ വിയർപ്പുണ്ട്. കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബഞ്ച് പ്രൊഡക്ഷന് കൂടി നിർമാണ പങ്കാളിത്തമുള്ള സിനിമയുടെ മുഴുവൻ ജോലികളും തീർത്തശേഷം അതിന്റെ പ്രിന്റ്റുകൾ എല്ലാം ഞാൻ അറിയാതെ ജോജു ജോർജ്ജ് പണം കൊടുത്തു വാങ്ങിക്കൊണ്ടുപോയി എന്നാണറിഞ്ഞത്. അതിനുവേണ്ടി പണിയെടുത്ത എനിക്ക് ഒരു ചില്ലിക്കാശും തന്നുമില്ല.

എനിക്ക് ഭ്രാന്തായെന്നും എന്റെ കഥ കഴിഞ്ഞെന്നും പറഞ്ഞുപരത്തി എന്നെ ഇല്ലാതാക്കി കഴിഞ്ഞാൽ ഇതൊന്നും ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല എന്ന അമിതമായ ആത്മവിശ്വാസമായിരുന്നു എന്റെ സിനിമകളോട് ഇത്രയും നീചമായ പ്രവർത്തികൾ ചെയ്യാൻ ഇവർക്കൊക്കെ ധൈര്യം നൽകിയത്. ആരും ശബ്ദമുയർത്താനുണ്ടാകില്ല എന്നതിന്റെ ഉറപ്പിൽ എന്നെ കുഴിച്ചുമൂടാമെന്ന മോഹം നല്ലതുതന്നെ. പക്ഷെ ചോദ്യങ്ങൾ ഞാൻ മരിച്ചാലും അവസാനിക്കില്ല സുഹൃത്തുക്കളെ. ഒരുപക്ഷെ മരിച്ചാലാവും അവയൊക്കെ നിങ്ങളുടെ കുത്തിനുപിടിക്കാൻ ഒരുമിച്ചു വരുന്നത്.

അതൊക്കെ അവിടെ നിൽക്കട്ടെ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് ഒരു ലളിതമായ ചോദ്യം മാത്രം. കച്ചവടമോഹങ്ങൾ ഒന്നുമില്ലാത്ത സത്യം മാത്രമുള്ളതെന്ന് നിങ്ങൾക്കും ഉറപ്പുള്ള സിനിമയോട് ഇത്രയും അനീതികൾ ചെയ്തിട്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലിരുന്ന് സിനിമ നൽകുന്ന അന്നം കഴിക്കുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നാറില്ലേ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANAL KUMAR SASIDHARAN, DIRECTOR, TOVINO, JOJUGEORGE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.