കോഴിക്കോട്: യു.ഡി.എഫ് വടകരയിൽ സംഘടിപ്പിച്ച 'വർഗീയതയ്ക്കെതിരെ ജനകീയ കാമ്പെയിൻ" പരിപാടിയിൽ ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തീർത്തും തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നും കെ.കെ.രമ പറഞ്ഞു. തെറ്റാണെന്ന് മനസിലാക്കിയ ഉടൻ ഖേദം പ്രകടിപ്പിച്ചതിലൂടെ മറ്റ് പല നേതാക്കളും കാണിക്കാത്ത മാന്യത ഹരിഹരൻ കാണിച്ചു.പക്ഷേ, പലരും ആവർത്തിക്കുന്നത് വേദനാജനകമാണെന്നും രമ പ്രതികരിച്ചു.
സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പരിപാടി കഴിഞ്ഞയുടനെ താനും പ്രതിപക്ഷ നേതാവും ആർ.എം.പി.ഐ നേതാക്കളെ വിയോജിപ്പ് അറിയിച്ചിരുന്നെന്നും ഷാഫി വെളിപ്പെടുത്തി. ഏതെങ്കിലും സഹോദരിയുടെ മനസ് വേദനിച്ചെങ്കിൽ സംഘാടകർ എന്ന നിലയിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. ഹരിഹരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം വ്യക്തമാക്കി.
ഹരിഹരൻ ഫേസ്ബുക്ക് പേജിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. 'വടകരയിൽ നടത്തിയ പ്രസംഗത്തിൽ അനുചിതമായ പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാദ്ധ്യമ പ്രവർത്തകരും ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.
തെറ്റായ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു കുറിപ്പ്. കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ നിർമ്മിച്ചെന്ന ആരോപണത്തിനെതിരെ ഒരു നടിയുടെ പേരു പറഞ്ഞ് നടത്തിയ പരാമർശമാണ് വിവാദമായത്. അതേസമയം, കെ.എസ് ഹരിഹരന്റെ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു. മലപ്പുറം ഒലിപ്രം കടവിലെ വീടിനുനേരെ ഇന്നലെ രാത്രി 8.15 ഓടെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തു ചുറ്റുമതിലിൽ തട്ടി പൊട്ടിത്തെറിച്ചു. സ്കൂട്ടറിൽ എത്തിയവരാണു സ്ഫോടക വസ്തു എറിഞ്ഞത്. പൊലീസെത്തി പരിശോധന നടത്തി.
ഖേദ പ്രകടനത്തിൽ
അവസാനിക്കില്ല:
സി.പി.എം
കെ.എസ്.ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ലളിതമായ ഖേദ പ്രകടനത്തിൽ അവസാനിക്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. നിയമനടപടി വേണം. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന വേദിയിലാണ് പരാമർശം ഉണ്ടായത്. പ്രസംഗിക്കുമ്പോൾ എതിർക്കാതെ കോമഡി പോലെ ആസ്വദിക്കുകയാണോ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്.
പരാമർശം തെറ്റ്: വി.ഡി.സതീശൻ
ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വിവാദ പ്രസ്താവന യു.ഡി.എഫ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിർവ്യാജം ഖേദപ്രകടനം നടത്തിയ അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീവിരുദ്ധമായ പരാമർശം പൂർണ്ണമായും തെറ്റാണ്. നേതാക്കൾ മറ്റുള്ളവർക്ക് മാതൃകയാകണം. പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
പരാമർശം തള്ളിപ്പറഞ്ഞ ആർ.എം.പി നേതൃത്വത്തിന്റെ സമീപനവും ഉചിതമായി.പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നടപടി വേണം:
ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജയ്ക്കും നടി മഞ്ജു വാര്യർക്കുമെതിരെ അശ്ലീല പരാമർശം നടത്തിയ ആർ.എം.പി നേതാവ് ഹരിഹരനെതിരെ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് യു.ഡി.എഫ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509ാം വകുപ്പനുസരിച്ചുള്ള കുറ്റകൃത്യമാണ് ഇതുവഴി ഹരിഹരൻ നടത്തിയിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |