കോഴിക്കോട്: ചില്ലറ വിൽപ്പനയ്ക്ക് മീനുമായി വന്ന ഇരുചക്രവാഹനത്തിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്ന പരാതിയെക്കുറിച്ച് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ശനിയാഴ്ച നരിക്കുനി ചെങ്കോട്ടുപൊയിൽ ഗ്രാമത്തിലാണ് സംഭവം . 8150 രൂപയ്ക്ക് വാങ്ങിയ മീനുമായി ഇരുചക്ര വാഹനത്തിൽ വിൽപ്പനയ്ക്ക് വേണ്ടി സഞ്ചരിക്കുകയായിരുന്ന ടി.കെ. അപ്പുക്കുട്ടിയുടെ വണ്ടിയുടെ താക്കോലാണ് ഊരിക്കൊണ്ടുപോയത്. ഹെൽമെറ്റ് എവിടെയാണെന്ന് ചോദിച്ചുകൊണ്ടാണ് താക്കോൽ ഊരിയതെന്ന് അപ്പുക്കുട്ടി പറയുന്നു. വെള്ളിയാഴ്ചയും അപ്പുക്കുട്ടിയെ ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴയൊടുക്കി ശിക്ഷിച്ചിരുന്നു. കാക്കൂർ പൊലീസിനെതിരെയാണ് പരാതി. രണ്ടു ദിവസമായി ഇരുചക്രവാഹനം നിരത്തുവക്കിൽ ഇരിക്കുകയാണ്. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം കാരണം നാട്ടുകാർക്ക് പൊറുതിമുട്ടി. എന്നാൽ ബൈക്കിന്റെ താക്കോൽ തങ്ങൾ ഊരിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. മീൻ വിൽക്കുന്ന സമയത്ത് ഹെൽമെറ്റ് വയ്ക്കാനാവില്ലെന്നാണ് അപ്പുക്കുട്ടി പറയുന്നത്. ഹെൽമെറ്റ് വയ്ക്കാത്തതിന് നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാതെ താക്കോൽ ഊരുന്നതല്ല നിയമമെന്നും അപ്പുക്കുട്ടി പറയുന്നു. ദൃശ്യമാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |