തിരുവനന്തപുരം: നാലു വർഷ ബിരുദം നടപ്പാക്കുമ്പോൾ കോളേജ് അദ്ധ്യാപകരുടെ ജോലി ഭാരത്തിൽ ക്രമീകരണം വരുത്തി സർക്കാർ ഉത്തരവിറക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതിനാൽ അദ്ധ്യാപകരുടെ ജോലിഭാരത്തെ ബാധിക്കുമെന്നും തസ്തികയും ബാച്ചുകളും ഇല്ലാതാവുന്നതടക്കം പ്രശ്നങ്ങളുണ്ടാവുമെന്നാണ് ആശങ്ക.
ജോലിഭാരം കോളേജ് തലത്തിൽ ക്രമീകരിച്ചാവും ഉത്തരവ്. ഇതിനു മുന്നോടിയായി അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി മന്ത്രി ആർ.ബിന്ദു ഇന്ന് ചർച്ച നടത്തും.
നിലവിൽ കോളേജ് അദ്ധ്യാപകർക്ക് ആഴ്ചയിൽ 16മണിക്കൂർ ജോലി നിർബന്ധമാണ്. ഇതിൽ കുറവ് വരുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്. നാലുവർഷ ബിരുദത്തിലെ മൈനർ കോഴ്സുകളിൽ വിഷയങ്ങൾ പുറമെ നിന്ന് തിരഞ്ഞെടുക്കാം. ഇത് നിലവിലെ ജോലിഭാരത്തിൽ കുറവു വരുത്തുമെന്നും തസ്തികകൾ ഇല്ലാതാക്കുമെന്നുമാണ് അദ്ധ്യാപകരുടെ ആശങ്ക. ഇന്റേണൽ മാർക്ക് അനുപാതത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ചും ഇന്നത്തെ ചർച്ചയിൽ തീരുമാനമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |