അപകടം ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകവേ
കോഴിക്കോട്: അടിയന്തര ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ വീട്ടമ്മ വെെദ്യുത പോസ്റ്റിലിടിച്ച് കത്തിയ ആംബുലൻസിൽ വെന്തുമരിച്ചു. നാദാപുരം പുതിയറയ്ക്കൽ താഴക്കുനിയിൽ സുലോചന ചന്ദ്രനാണ് (57) ദാരുണാന്ത്യം.
ആംബുലൻസിലുണ്ടായിരുന്ന മറ്റ് ആറു പേർ റോഡിലേക്ക് തെറിച്ചുവീണു. നിസ്സാര പിരിക്കേറ്റ ഇവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുലോചനയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം.
കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവർ മലബാർ മെഡിക്കൽ കോളേജിൽ എത്തിയത്. പരിശോധനയിൽ വൻ കുടലിൽ വീക്കവും മുഴയും കണ്ടെത്തി. മുഴ ഉടൻ നീക്കം ചെയ്യണമെന്ന സർജന്റെ നിർദ്ദേശത്തെ തുടർന്നാണ് മിംസിലേക്ക് കൊണ്ടുപോയത്.
സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, കൂട്ടിരിപ്പുകാരി പ്രസീത, മലബാർ മെഡിക്കൽ കോളേജിലെ ഡോ.ഫാത്തിമ, ടെക്നീഷ്യൻമാരായ ഹർഷ, ജാഫർ, ഡ്രൈവർ അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ ആംബുലൻസ് കനത്ത മഴയിൽ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. മിംസ് ആശുപത്രിക്ക് വെറും 500 മീറ്റർ അകലെയാണ് അപകടം. പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. പോസ്റ്റ് ഒടിഞ്ഞ് ആംബുലൻസിന്റെ മുകളിൽ വീണ് സ്പാർക്കുണ്ടായതാണ് തീപിടിക്കാൻ കാരണമെന്നാണ് നിഗമനം.
ഒപ്പമുള്ളവരും അതുവഴി പോയ വാഹനത്തിലുള്ളവരും ചേർന്ന് സുലോചനയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മറിഞ്ഞ് നാലു മിനിറ്റിനുള്ളിൽ ആംബുലൻസ് തീഗോളമായി. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റെത്തി തീയണച്ചാണ് മൃതദേഹം പുറത്തെടുത്തത്. അമിത വേഗതയ്ക്കും അശ്രദ്ധയ്ക്കും ഡ്രൈവർ ഉള്ള്യേരി സ്വദേശി അർജുനെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയോടെയാണ് സുലോചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ സ്ഥിതി വഷളായി. തുടർന്ന് മിംസിലേക്ക് തിരിക്കുകയായിരുന്നു. നേരത്തെ സുലോചന പക്ഷാഘാതത്തിനു ചികിത്സ നടത്തിയിട്ടുണ്ട്. പ്രണവും, പല്ലവിയുമാണ് മക്കൾ. മരുമക്കൾ: ആര്യ, ശ്രീനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |