കട്ടപ്പന: ഇരട്ടയാറിൽ പോക്‌സോ കേസ് അതിജീവിതയായ 18കാരിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറിയിലെ കിടക്കയിൽ കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന് സംശയം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 10.30ന് പെൺകുട്ടിയുടെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ബന്ധുക്കൾ ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു. പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സ്ഥലത്തെത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2022ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |