കൊല്ലം: യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. കൊറ്റങ്കര പേരൂർ ചെന്നക്കാട്ടിൽ വീട്ടിൽ നിന്ന് തൃക്കോവിൽവട്ടം തട്ടാർകോണം കൽക്കുളം ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശരൺ എന്ന ശരവണൻ (36), കൊറ്റങ്കര പേരൂർ പണ്ടാരക്കുളം ചെപ്പള്ളിൽ കിഴക്കതിൽ വീട്ടിൽ ശ്യാം ലാൽ, പേരൂർ ടി.കെ.എം.സി ദത്തൻസ് ക്ലബിന് സമീപം നെല്ലുവിള വീട്ടിൽ രതീഷ് (36), കരിക്കോട് ടി.കെ.എം.സി ശക്തി നഗർ പണയിൽ പുത്തൻവീട്ടിൽ ജയ് ഗണേഷ് (29) എന്നിവരാണ് പിടിയിലായത്.
കിളികൊല്ലൂർ കന്നിമേൽചേരി സൗഹാർദ നഗർ 105ൽ പ്രവീണിനെ (31) മർദ്ദിച്ച കേസിലാണ് അറസ്റ്റ്.
13ന് വൈകിട്ട് 3.30നായിരുന്നു സംഭവം. പിടിയിലായ ജയ് ഗണേഷിന്റെ വീട്ടിലെ ജന്നൽ ചില്ല് ആരോ തകർത്തിരുന്നു. ചില്ല് തകർത്തത് പ്രവീൺ ആണെന്ന് തെറ്റിദ്ധരിച്ചാണ് രണ്ട് കാറുകളിലായി ഏഴ് പ്രതികൾ പ്രവീണിന്റെ വീട്ടിലെത്തി മർദ്ദിച്ചത്. തടയാനെത്തിയ മാതാവിനെയും ക്രൂരമായി മർദ്ദിച്ചു.
തുടർന്ന് പ്രവീണിന്റെ കണ്ണ് തുണികൊണ്ട് മറച്ച് കാറിൽ കയറ്റി കൊണ്ടുപോയി വീണ്ടും മർദ്ദിച്ച ശേഷം കരിക്കോട് പണ്ടാരക്കുളത്തിന് സമീപം ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രവീൺ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതികളായ നാലുപേർ പിടിയിലായത്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ എച്ച്.എസ്.ഷാനിഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |