കാഞ്ഞങ്ങാട്: പുതുക്കൈ വില്ലേജിൽ ആലിൻകീഴിൽ നാല് ഇഞ്ച് കനത്തിൽ കോറിയിട്ട പാമ്പിൻ മുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിന്റെ ശിലാചിത്രം മഹാശിലാ കാലഘട്ടത്തിലെ സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നു. 'പാമ്പു കൊത്തിപ്പാറ" എന്ന പേരുണ്ടായിരുന്ന സ്ഥലം 40 വർഷം മുമ്പ് പടക്ക കമ്പനി നടത്തുന്ന ടി.വി.ദാമോദരൻ വാങ്ങിയതാണ്. മഹാശിലാ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പായ ശിലാചിത്രം കോറിയിട്ട അമൂല്യ നിധി ഉൾപ്പെടുന്ന ഭൂമിയാണിതെന്ന് അന്നൊന്നും അറിഞ്ഞിരുന്നില്ല.
മൂന്നു കിലോമീറ്റർ പരിധിയിൽ വരുന്ന ബങ്കളം സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള പള്ളത്തിലെ പുലിയുടേയും എരിക്കുളം വലിയ പാറയിലെ തോരണങ്ങളുടെയും പതിനെട്ട് കിലോമീറ്റർ ദൂരത്തുള്ള ചീമേനി അരിയിട്ട പാറയിലെ മനുഷ്യരുടെയും മൃഗങ്ങളുടേയും ശിലാചിത്രങ്ങളുടെയും നിർമ്മാണ രീതിയിലാണ് ആലിൻകീഴിൽ സർപ്പത്തിന്റെ രൂപവും കൊത്തി വച്ചിട്ടുള്ളതെന്നത് കൊണ്ടുതന്നെ രണ്ടായിരം വർഷം വരെ പഴക്കമുള്ളതാണ് ശിലാചിത്രമെന്ന് അനുമാനിക്കാം.
സാമൂഹ്യ പ്രവർത്തകനായ സതീശൻ കാളിയാനം അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനമായ ഡോ.നന്ദകുമാർ കോറോത്താണ് ശിലാചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രദേശവാസികളെ അറിയിച്ചത്. സർപ്പരൂപം ഇരുമ്പായുധം ഉപയോഗിച്ച് കോറിയിട്ടത് കൊണ്ടാണ് ആധാരത്തിൽ പാമ്പുകൊത്തിപ്പാറ എന്ന സ്ഥലപ്പേര് എഴുതിച്ചേർത്തിട്ടുള്ളതെത്രെ. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊത്തിയ ചിത്രമായതുകൊണ്ട് തന്നെ മഴത്തുള്ളികൾ പതിച്ച് ചുറ്റിലും പാറയിൽ ചെറിയ സുഷിരങ്ങൾ വീണിട്ടുണ്ട്. വർഷം മുഴുവനും ശിലാചിത്രത്തിന് മുകളിൽ നിറയെ ഇലകൾ വീണുകിടക്കുന്നത് കൊണ്ടാണ് ശിലാ ചിത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അധികം പോറലേൽക്കാതെ നിലനിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |